നരഭോജി സിംഹത്തിന്റെ ആക്രമണത്തിൽ ബിസിനസ്സുകാരനും പ്രശസ്ത പരിസ്ഥിതി സ്നേഹിയുമായ ബ്രന്റ് കെംപലിന് ദാരുണാന്ത്യം. നമീബിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ സെസ്ഫൊണ്ടെയ്നിൽ ഭാര്യയ്ക്കും സുഹൃത്തുക്കൾക്കമൊപ്പം അവധിക്കാലം ചിലവഴിക്കാൻ എത്തിയതായിരുന്നു കെംപൽ. ഒരു ആഡംബര ടെന്റിൽ ക്യാമ്പ് ചെയ്യുകയായിരുന്ന കെംപൽ രാത്രിയിൽ ടോയ്ലെറ്റ് ഉപയോഗിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു നരഭോജി സിംഹത്തിന്റെ ആക്രമണം. കെംപൽ പുറത്തിറങ്ങാനായി കാത്തിരുന്ന മൃഗം ഇരുട്ടിൽ അദ്ദേഹത്തിന് മേൽ ചാടിവീഴുകയായിരുന്നു. ശബ്ദം കേട്ട് ക്യാമ്പർമാർ മൃഗത്തെ തുരത്താനായി ഓടിയെത്തിയെങ്കിലും ആക്രമണത്തിൽ തൽക്ഷണം അദ്ദേഹം മരിച്ചിരുന്നു.
കെംപലിനെ ആക്രമിച്ച നരഭോജി സിംഹത്തെ പിന്തുടർന്ന് കൊന്നൊടുക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ മൃഗം സമൂഹത്തിനും വിനോദസഞ്ചാരികൾക്കും ഒരു ഭീഷണിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. വന്യജീവി സംരക്ഷണത്തിൽ സജീവമായി ഏർപ്പെട്ടിരുന്ന പരിസ്ഥിതി പ്രവർത്തകനായിരുന്നു കെംപൽ.
ഡെസ്ഫോണ്ടെയ്ൻ സിംഹങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്. 2023 ലെ കണക്കുകൾ പ്രകാരം, ഏകദേശം 60 മുതിർന്ന സിംഹങ്ങളെയും ഒരു ഡസനിലധികം കുഞ്ഞുങ്ങളെയും ഈ പ്രദേശത്ത് കണ്ടെത്തിയിരുന്നു.കൂടാതെ ഒന്നരമാസത്തിനിടെ ആഫ്രിക്കയിൽ നടക്കുന്ന രണ്ടാമത്തെ സിംഹ ആക്രമണമാണ് ഇത്.
നയ്റോബി നാഷണൽ പാർക്കിൽ വെച്ച് ഏപ്രിലിൽ ഒരു പതിനാലുകാരി സിംഹങ്ങളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടിരുന്നു, വർഷാവർഷം ആഫ്രിക്കയിൽ ആക്രമണകാരികളായ മൃഗങ്ങളെ വേട്ടയാടി കൊല്ലാറുണ്ട്. വൈൽഡ്ലൈഫ് സഫാരികളും ക്യാം പിംഗുകളുമൊക്കെ വളരെ സുരക്ഷിതമാണെന്ന് അവകാശപ്പെടുമെങ്കിലും അതിന്റെയൊക്കെ വിശ്വാസ്യത തകർക്കുന്നതാണ് ഈ ദാരുണ സംഭവമെന്ന് പരക്കെ അഭിപ്രായമുയർന്നിട്ടുണ്ട്.