തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പി വി അൻവർ നൽകിയ നാമനിർദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. തൃണമൂൽ കോൺഗ്രസ് കേരളത്തിൽ രജിസ്റ്റർ ചെയ്യാത്ത പാർട്ടിയായതിനാലാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ അൻവർ നൽകിയ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി അൻവർ നൽകിയ നാമനിർദ്ദേശ പത്രിക നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിരുന്നു. അതിനാൽ ഇനി അൻവറിന് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് നിലമ്പൂരിൽ മത്സരിക്കാൻ കഴിയുക.
ഉറപ്പുള്ള 25000 വോട്ടുകൾ തനിക്കുണ്ടെന്നും ബാക്കി കൂടി നേടി നിലമ്പൂരിൽ താൻ തന്നെ വിജയിക്കുമെന്നും അൻവർ പ്രതികരിച്ചു. പിണറായിസത്തിനെതിരായാണ് പോരാട്ടം. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും അൻവർ വ്യക്തമാക്കി. ജനങ്ങൾ കാത്തിരിക്കുന്നത് വോട്ടു ചെയ്യാനാണെന്നും അൻവർ ചൂണ്ടിക്കാണിച്ചു. അതിനാൽ പി വി അൻവർ ഏത് ചിഹ്നത്തിൽ മത്സരിക്കുന്നു എന്നതിൽ കാര്യമില്ല എന്നും അൻവർ വ്യക്തമാക്കി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പി വി അൻവർ കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ അൻവറിനൊപ്പം ഉണ്ടായിരുന്നത്.
പുതിയ മുന്നണി രൂപീകരിക്കുന്നതായി പി വി അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ എന്നാണ് പുതിയ മുന്നണിയുടെ പേരെന്നും അൻവർ വ്യക്തമാക്കിയിരുന്നു.