വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരന് കൊല്ലപ്പെട്ടത് കരടിയുടെ ആക്രമണത്തിൽ. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്. അസം സ്വദേശികളുടെ മകന് നൂറിൻ ഇസ്ലാമാണ് മരിച്ചത്. വൈകീട്ട് ആറരയോടെയായിരുന്നു സംഭവമെന്നാണ് വിവരം.
സഹോദരന് പാല് വാങ്ങാനായി ഈ കുട്ടി പുറത്തേക്ക് പോയതായിരുന്നുവെന്ന് പറയപ്പെടുന്നു. ഏറെ നേരമായിട്ടും തിരികെ വരാതായതോടെ പിതാവ് അന്വേഷിച്ച് പോകുകയായിരുന്നു. തുടര്‍ന്ന് കുട്ടി പാലിനായി കൊണ്ടുപോയ പാത്രം കണ്ടെത്തുകയും
ഇതിന് പിന്നാലെ നാട്ടുകാരെ വിളിച്ചു കൂട്ടി തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു.തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹഭാഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു.
വാല്‍പ്പാറയില്‍ ഒരു മാസം മുമ്പ് മറ്റൊരു കുട്ടിയെ പുലി കടിച്ച് കൊലപ്പെടുത്തിയിരുന്നു. നാലു വയസ്സുകാരിയെ ആണ് അന്ന് പുലി കൊലപ്പെടുത്തിയത്.