ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ കടുത്തതോടെ പരസ്യ പ്രതികരണത്തിന്ന വിലക്കുമായി താരസംഘടനയായ അമ്മ. പരസ്യ പ്രതികരണം നടത്തിയാൽ കർശന നടപടിയെടുക്കുമെന്നാണ് വരണാധികാരി അഡ്വ കെ മനോജ് ചന്ദ്രന്റെ മുന്നറിയിപ്പ്. അമ്മയിലെ ആഭ്യന്തര വിഷയങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും താരങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
അമ്മയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പൊതുമധ്യത്തിൽ താരങ്ങൾ ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ കുക്കു പരമേശ്വരനെതിരെ പൊന്നമ്മ ബാബുവും ഉഷ ഹസീനയും രംഗത്തെത്തിയിരുന്നു. ഇത്തരം പ്രതികരണങ്ങളും പ്രവർത്തികളുമെല്ലാം അമ്മയുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നതായിരുന്നുവെന്നാണ് നിരീക്ഷണം.ഇതോടു കൂടിയാണ് വരണാധികാരിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 15 ന് രാവിലെ 11 മണി മുതലാണ് അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കുക. വൈകിട്ടോടു കൂടി ഫലവും പ്രഖ്യാപിക്കും.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരെ കേസ് രജിസ്റ്റർ ചെയ്തതും വാർത്തയായി മാറിയിരുന്നു. കേസിന് പിന്നിൽ നടൻ ബാബുരാജ് ആണെന്ന് ആരോപിച്ച് മാല പാർവതി രംഗത്തെത്തിയിരുന്നു. ദേവൻ, ശ്വേത മേനോൻ എന്നിവരാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.