ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) വിവരാവകാശ നിയമപരിധിയിൽ നിന്ന് നീക്കി. പുതിയ കേന്ദ്ര കായിക ബില്ലിലാണ് വീണ്ടും ഈ ഭേദഗതി വരുത്തിയിരിക്കുന്നത് . ജൂലൈ 23നു ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിന്റെ മൂലരൂപത്തിൽ രാജ്യത്തെ എല്ലാ കായിക സംഘടനകളേയും ഒരു പൊതു അതോറിറ്റിയെന്ന നിലയിൽ കണക്കാക്കി ഈ വിവരാവകാശ നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ ഇതിനെതിരെ ബിസിസിഐ കടുത്ത എതിർപ്പ് ഉയർത്തിയതോടെയാണ് സർക്കാർ ഈ പുതിയ ഭേദഗതി വരുത്തിയത്. സഭയിൽ അവതരിപ്പിച്ചപ്പോഴുണ്ടായിരുന്ന 15(2) വ്യവസ്ഥയാണ് ഇതിലൂടെ ഒഴിവാക്കിയത്.
വിവരാവകാശ നിയമപ്രകാരം സർക്കാരിൽ നിന്നു ഗണ്യമായ സഹായധനം കൈപ്പറ്റുന്ന സ്ഥാപനങ്ങളെ മാത്രമേ പൊതു അതോറിറ്റിയായി കണക്കാക്കി നിയമത്തിന്റെ പരിധിയിൽ പെടുത്താനാകു എന്നു കായികമന്ത്രാലയം വ്യക്തമാക്കി. ബിസിസിഐ സർക്കാരിൽ നിന്നു സഹായധനം കൈപ്പറ്റുന്നില്ല.
ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് ബിസിസിഐ എതിർപ്പുയർത്തിയത്. ഏതാണ്ട് 18,760 കോടി രൂപ ആസ്തിയുള്ള കായിക സംഘടനയാണ് ബിസിസിഐ.