പാകിസ്ഥില്‍ നിന്നുള്ള യാചകര്‍ ലോകമെമ്പാടും വ്യാപകമാണെന്ന തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. 2024 മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 5000-ല്‍ അധികം പാകിസ്ഥാനി യാചകരെ നാടുകടത്തിയെന്ന് ദേശീയ അസംബ്ലിയില്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് പാക് സര്‍ക്കാര്‍.
ഇവരില്‍ സാധാരണക്കാരായ യാചകരും ആഢംബര യാചകരുമുണ്ടെന്നുള്ളതാണ് റിപ്പോര്‍ട്ട്. ഭിക്ഷാടനം ഒരു ബിസിനസ്സ് ആയി കണക്കാക്കുന്ന ചിന്താഗതിയാണ് ഇവരെ വിദേശത്തേക്ക് പറക്കാനും കൂടുതല്‍ സമ്പാദിക്കാനും പ്രേരിപ്പിക്കുന്നത്.. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ തന്ത്രങ്ങള്‍ മെനയുന്നതുപോലെ, യാചകരും സഹതാപം ഉണര്‍ത്തുന്ന തരത്തിലുള്ള രീതികളിലൂടെയാണ് ഇവര്‍ ആളുകളില്‍ നിന്ന് സഹായം നേടുന്നത്.
പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നാടുകടത്തപ്പെട്ട യാചകരില്‍ ഭൂരിഭാഗവും (4,498 പേര്‍) സൗദി അറേബ്യയില്‍ നിന്നാണ്.
കഴിഞ്ഞ 3 വര്‍ഷത്തിനിടെ, ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ 50,000 പാകിസ്ഥാനികള്‍ ഭിക്ഷാടനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, പാകിസ്ഥാന്‍ പൗരര്‍ക്ക് യുഎഇയിലേക്ക് വരാനും ജോലി തേടാനുമുള്ള നിബന്ധനകള്‍ കടുപ്പമാക്കിയിരിക്കുകയാണ് യുഎഇ. ഇനിമുതല്‍ സ്വദേശത്തെ അതാത് പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ യുഎഇയിലേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്ന് പാകിസ്ഥാന്‍ അധികൃതരോട് യുഎഇ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ‘ദി ട്രിബ്യുണ്‍’ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാന്‍ ഓവര്‍സീസ് എംപ്ലോയ്മെന്റ് പ്രൊമോട്ടേഴ്‌സ് അസ്സോസിയഷന്‍ പ്രതിനിധികളെ ഉദ്ധരിച്ച് ‘ദി ട്രിബ്യുണാ’ണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സൗദി അറേബ്യക്ക് ശേഷം ഏറ്റവും കൂടുതല്‍ പാകിസ്ഥാനി പൗരന്മാര്‍ തൊഴിലിനായി ആശ്രയിക്കുന്ന ഒരു രാജ്യമാണ് യുഎഇ. ഇവിടെ ഭിക്ഷാടനത്തിനായി പോകുന്ന പാകിസ്ഥാനി പൗരരും നിരവധിയാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തിലുള്ള 4300 ഭിക്ഷക്കാരെയാണ് പാകിസ്ഥാന്‍ സൗദിയിലേക്ക് കടക്കാനാകാതെ തടഞ്ഞത്. എത്രയും വേഗം ഈ വിഷയം പരിഹരിക്കാന്‍ പാകിസ്ഥാനോട് യുഎഇ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.