വെളിച്ചെണ്ണയുടെ വില ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഈ സാഹചര്യത്തിൽ അങ്കണവാടിയിൽ ഭക്ഷണം പാചകം ചെയ്യാനായി സൂക്ഷിച്ച 5 ലിറ്റർ വെളിച്ചെണ്ണ മോഷണം പോയെന്നാണ് വിവരം. മാടപ്പള്ളി പഞ്ചായത്തില്‍ പെരുമ്പനച്ചിയിലെ 32ാം നമ്പർ അങ്കണവാടിയിലാണ് മോഷണം. ഓരോ ലീറ്ററിന്റെ 5 പാക്കറ്റ് ബ്രാൻഡഡ് വെളിച്ചെണ്ണയാണ് മോഷ്ടാവ് കവർന്നെടുത്തത്.
വെളിച്ചെണ്ണ മാത്രമല്ല അതിനൊപ്പം തന്നെ ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും വിതരണത്തിന് എത്തിച്ച 2.5 കിലോ റാഗിപ്പൊടിയും 4 കിലോ ശർക്കരയും മോഷ്ടിച്ചിരിക്കുകയാണ് കള്ളൻ. എന്നാൽ അമൃതം പൊടിയും നുറുക്കുഗോതമ്പും പയറും ഉഴുന്നും അടക്കം മറ്റു സാധനങ്ങളിൽ കള്ളൻ തൊട്ടതുമില്ല.
അങ്കണവാടിക്കുള്ളിലുള്ള ഒരു പ്രത്യേകമുറിയിലാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് സാധനങ്ങൾ സ്റ്റോക്ക് എത്തിച്ചത്. ഇന്നലെ രാവിലെ അങ്കണവാടിയിലെത്തിയ ജീവനക്കാരാണ് പൂട്ട് തകർന്നുകിടക്കുന്നതായി കണ്ടത്. അങ്കണവാടിവളപ്പിലുള്ള ഗവ. എൽപി സ്കൂളിലെ അടുക്കളയിലും കള്ളൻ കയറി. ഇവിടെനിന്നു വെട്ടുകത്തിയെടുത്താണ് അങ്കണവാടിയുടെ പൂട്ട് തകർത്തതെന്നു കരുതുന്നു. തൃക്കൊടിത്താനം പൊലീസ് പരിശോധന നടത്തി.
സ്കൂളിൽനിന്നു സാധനങ്ങൾ മോഷണം പോയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. അങ്കണവാടിയിലെ മോഷണം പോയ വസ്തുക്കൾക്കൊപ്പമിരുന്ന മറ്റു ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കേണ്ടന്നാണ് തീരുമാനം. അവ ഉപയോഗിക്കാതെ പകരം സാധനങ്ങൾ എത്തിക്കും. ഇത്തരത്തിലുള്ള ഒരു അപ്രതീക്ഷിത സംഭവം ഉണ്ടായതോടെ മറ്റ് അങ്കണവാടികളിലെ വെളിച്ചെണ്ണയ്ക്കും സാധനങ്ങൾക്കും സുരക്ഷ കൂട്ടാനാണ് ജീവനക്കാരുടെ അനൗദ്യോഗിക തീരുമാനം. ദിവസങ്ങൾക്ക് മുൻപ് വെളിച്ചെണ്ണവില ലിറ്ററിന് 500 കടന്നിരുന്നു. വരും ദിനങ്ങളിലും വില വർധിക്കുമെന്നാണ് വിവരം.