ദിയ കൃഷ്ണ നടത്തുന്ന സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാമ്പത്തിക തട്ടിപ്പിന് ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ മുൻ ജീവനക്കാർ വിനീത, രാധു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്. നേരത്തെ വിനീത, രാധു, കേസിൽ പ്രതി ചേർത്തിട്ടുള്ള ദിവ്യ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
കവടിയാറിൽ പ്രവർത്തിക്കുന്ന ദിയയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ മുൻ ജീവനക്കാരികൾ തട്ടിയെടുത്തെന്നാണ് കേസ്. ആഭരണങ്ങൾ വാങ്ങുന്നവരിൽ നിന്നും പണം വാങ്ങാൻ ക്യു ആർ കോഡ് മാറ്റി പല സമയങ്ങളിലായി വലിയ തുക തട്ടിയെടുത്തു എന്നാണ്കൃ ഷ്ണകുമാറും മകളും മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി. പിന്നാലെ കൃഷ്ണകുമാറും മറ്റുള്ളവരും ചേർന്ന് തങ്ങളെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്തു എന്നാരോപിച്ച് ജീവനക്കാരും പരാതി നൽകി. പിന്നീട്കേ സ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാൽ ദിയയുടെ കടയിൽ നിന്നും ജീവനക്കാരികൾ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് സെഷൻസ് കോടതി കേസ് പരിഗണിച്ചപ്പോൾ പൊലീസ് അറിയിച്ചിരുന്നു.
ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകൾ. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്.
അതേസമയം, ജീവനക്കാരികൾ നൽകിയ തട്ടികൊണ്ടു പോകൽ കേസിൽ കൃഷ്ണകുമാറിനും ദിയയ്ക്കും സെഷൻസ് കോടതി മൂൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിയിൽ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.