ധർമസ്ഥല കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള ചർച്ചകളും കഥകളുമൊക്കെ സോഷ്യൽമീഡിയയിൽ പരക്കുകയാണ്. ഈ സന്ദർഭത്തിൽ ക്ഷേത്ര ട്രസ്‌റ്റിനെതിരെ അപകീർത്തികരമായ രീതിയിൽ വാർത്ത നൽകുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് കോടതി. ധർമസ്ഥല ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളാണ് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽനിന്നും ഉത്തരവ് സമ്പാദിച്ചത്. ധർമസ്ഥല വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച 8842 വാർത്തകളുടെ ലിങ്കുകൾ പിൻവലിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾക്കും യുട്യൂബ് ചാനലുകൾക്കും ജഡ്‌ജി വിജയ് കുമാർ റായ് നിർദേശം നൽകി.
അതേസമയം ധർമസ്ഥലയിൽ നൂറിലധികം പേരുടെ മൃതദേഹങ്ങൾ മറവു ചെയ്തെന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്ഐടി അന്വേഷണത്തെ ക്ഷേത്ര ട്രസ്‌റ്റ് സ്വാഗതം ചെയ്തു.
ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ സ്വതന്ത്രവും സുതാര്യവും നീതിപൂർവകവുമായ അന്വേഷണം വേണമെന്ന് ട്രസ്റ്റ് വക്താവ് കെ.പാർശ്വനാഥ് ജെയിൻ ആവശ്യപ്പെട്ടു.
അതേസമയം, ധര്‍മസ്ഥലയിലെ കേസുകള്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കി. സ്വാധീനമുള്ള വ്യക്തികള്‍ ആരോപണ വിധേയരായതിനാല്‍ കേസ് പോലിസ് തേച്ചുമാച്ചു കളയാമെന്നാണ് ആശങ്ക. കേസ് ഫയല്‍ ചെയ്തതിന് ശേഷം പ്രമുഖനായ ഒരു വ്യക്തി കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്‌തെന്നാണ് പരമേശ്വര പറഞ്ഞത്. പക്ഷേ, പരമേശ്വരയുടെ വകുപ്പ് വിദ്യാഭ്യാസമല്ലെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
മുന്‍ ശുചീകരണ തൊഴിലാളിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ക്ഷേത്രത്തിനെതിരെ നിരവധി ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ക്ഷേത്രാധികാരികള്‍ കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിലെ ജീവനക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി 1995-നു 2014-നും ഇടയില്‍ നിരവധി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മൃതദേഹം സംസ്‌കരിക്കേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍.