ആലുവയിലെ ലോഡ്ജിൽ വെച്ച് കാമുകിയെ യുവാവ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. നേര്യമംഗലം സ്വദേശി ബിനുവാണ് (37) കൊല്ലം കുണ്ടറ സ്വദേശി അഖിലയെ (35) കൊന്ന ശേഷം ആലുവ പൊലീസിന് കീഴടങ്ങിയത്. റെയിൽവേ സ്റ്റേഷൻ റോഡിൽ സാന്റോ കോംപ്ളക്സിലെ തോട്ടുങ്കൽ ലോഡ്ജിൽ വെച്ചായിരുന്നു കൊലപാതകം .
മാസത്തിൽ ഒന്നുരണ്ടു പ്രാവശ്യം ബിനുവും അഖിലയും ഒരുമിച്ച് ഇവിടെ മുറിയെടുക്കാറുണ്ട്. ഒരു വർഷത്തിന് മുകളിലായി ഈ രീതി തുടങ്ങിയിട്ട്. മുറിയെടുത്താൽ അഞ്ച് ദിവസം വരെ ഒരുമിച്ച് ഇവിടെ തങ്ങിയ ശേഷമാണ് തിരികെ പോവാറ്. അഖില ഫോൺ വിളിച്ചാണ് മുറി വേണമെന്ന് ആവശ്യപ്പെടുന്നതും പണം കൊടുക്കുന്നതും. ഞായറാഴ്ച്ച വൈകിട്ടെത്തുമെന്ന് ലോഡ്ജുകാരോട് അഖില എന്നറിയിച്ചിരുന്നു. പറഞ്ഞതുപോലെ രാത്രി 8 മണിക്ക് ബിനുവും അഖിലയും എത്തി. ആദ്യമെത്തിയ ബിനു മദ്യപിച്ചിരുന്നു.
രാത്രി 11 മണി കഴിഞ്ഞതോടെ, ബിനു സുഹൃത്തിനെ വിളിച്ച് അഖിലയെ താൻ കൊന്നുവെന്ന വിവരം പങ്കുവെച്ചു. തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്ന് സുഹൃത്ത് പറഞ്ഞപ്പോൾ അഖില മരിച്ചു കിടക്കുന്ന വിഡിയോ ദൃശ്യം അയച്ചുകൊടുത്തു. 11.30ഓടെയാണ് പൊലീസ് ലോഡ്ജിലെത്തുന്നത്. പൊലീസുകാർ ജീപ്പിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പേ ‘ഞാനാണ് നിങ്ങൾ അന്വേഷിച്ച് വന്ന കൊലയാളി’ എന്ന് പറഞ്ഞ് ജീപ്പിലേക്ക് കയറിയിരുന്നു.
തന്നെ വിവാഹം കഴിക്കണമെന്ന അഖിലയുടെ ആവശ്യത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതും അത് കൊലപാതകത്തിൽ കലാശിച്ചതും. തര്‍ക്കം മൂര്‍ഛിച്ചതോടെ അഖിലയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു.
യുവതി കഴിഞ്ഞ മൂന്നിനും റൂം ബുക്ക് ചെയ്തിരുന്നു. എന്നാൽ അന്ന് ലോഡ്ജുകാർ വിളിച്ചപ്പോൾ ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് ബിനു വഴക്കിട്ടെന്നും, ദേഷ്യപ്പെട്ട് പോയെന്നും യുവതി പറഞ്ഞു. കുറച്ചുനാൾ നാലാംമൈലിൽ വാടക വീടെടുത്ത് ഇരുവരും താമസിച്ചിരുന്നു. പ്രതിക്ക് വേറെ വിവാഹാലോചന വന്നതാണ് ഇരുവർക്കുമിടയിലുള്ള പ്രശ്നത്തിന് കാരണം.