ധര്‍മസ്ഥലയിൽ പുതിയ വെളിപ്പെടുത്തലുമായി മലയാളി ലോറി ഡ്രൈവർ രംഗത്ത്. ഒരു ചാനലുമായുള്ള അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ധര്‍മസ്ഥല സുബ്രമണ്യം റോഡില്‍ പെണ്‍കുട്ടിയെ പൂര്‍ണനഗ്നയാക്കി നാല്‍വര്‍ സംഘം ഓടിച്ചതിന് താൻ ദൃക്സാക്ഷിയാണെന്നാണ് ഡ്രൈവർ പറയുന്നത്. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുളള ഈ പെണ്‍കുട്ടിയുടെ ശരീരത്തുടനീളം രക്തക്കറയുണ്ടായിരുന്നു. 2009-2010 കാലത്ത് നടന്ന സംഭവത്തില്‍ അതേ പെണ്‍കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നും ഡ്രൈവര്‍ വെളിപ്പെടുത്തി.
‘ലോഡ് എടുക്കാനായി ആ റോഡിലൂടെ വരുന്ന സമയത്താണ് ഞാന്‍ മൃതശരീരം കണ്ടത്. അതിന് മൂന്നുദിവസം മുന്‍പ് ഞാന്‍ ആ പെണ്‍കുട്ടിയെ അതേ റോഡില്‍ കണ്ടിരുന്നു. അന്ന് ആദ്യത്തെ ട്രിപ്പ് ലോഡെടുക്കാന്‍ പോകുമ്പോള്‍ പുലര്‍ച്ചെ നാലുമണിയോടെ ഈ പെണ്‍കുട്ടിയെ ധര്‍മസ്ഥല ഭാഗത്തുനിന്നും ഓടിവരുന്നതായി കണ്ടു. അവിടെനിന്നും ക്ഷേത്രത്തിലേക്ക് ഒരുകിലോമീറ്റര്‍ ദൂരമേയുളളു.
ആ കുട്ടി പൂര്‍ണനഗ്നയായിരുന്നു പെണ്‍കുട്ടി. മുഖത്തും ശരീരത്തുമെല്ലാം രക്തം കട്ടയായ മുറിവുകളുണ്ടായിരുന്നു. വണ്ടി നിര്‍ത്തി ഞാന്‍ കാര്യം അന്വേഷിച്ചു. അപ്പോഴേക്കും കാറില്‍ നാലു യുവാക്കള്‍ വന്നു. വെളുത്ത മുണ്ടും ഷാളും ധരിച്ച നാലുപേര്‍. നാലുപേരും ക്ലീന്‍ ഷേവായിരുന്നു. മഞ്ഞ കളര്‍ കാറായിരുന്നു. എന്നോട് എന്താ ഇറങ്ങിയേ എന്ന് ചോദിച്ചു.ഇവിടെ നില്‍ക്കണ്ട പോടാ എന്ന് അവര്‍ ആക്രോശിച്ചു. ഇത് ഏത് കോടതിയില്‍ വേണമെങ്കിലും വെളിപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്.’- ലോറി ഡ്രൈവര്‍ പറയുന്നു