മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി. തമ്പാനൂർ സ്റ്റേഷനിലാണ് ഇത്തരത്തിലുള്ള ഒരു ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. തമിഴ്നാട് രാഷ്ട്രീയം പറഞ്ഞുളള ഭീഷണി സന്ദേശമാണ് ഇത്തവണ വന്നത്. തമ്പാനൂർ പൊലീസ് ബോംബ് സ്ക്വാഡിനെ വിവരം അറിയിച്ചിട്ടുണ്ട്.
ക്ലിഫ് ഹൗസിൽ പരിശോധന നടന്നുക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ബോംബ് ഭീഷണി അടങ്ങിയ സന്ദേശം എത്തിയിരുന്നു. അടുത്തിടെ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലാണ് സന്ദേശം എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 50 ഓളം ബോംബ് ഭീഷണികളാണ് തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും മെയിൽ സന്ദേശം വഴിയാണ് എത്തിയത്.
പ്രതികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് നിരന്തരം നടത്തിയിരുന്നു. ജി-മെയിലിൻ്റെയും മൈക്രോ സോഫ്റ്റിൻ്റെയും അടക്കം സഹായം തേടിയിരുന്നു. എന്നാൽ സന്ദേശം അയക്കുന്നവരെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.