ടെക്സാസിലെ പ്രളയദുരന്തത്തിൽ സർക്കാരിന്‍റെ ദുരന്തനിവാരണ പ്രവർത്തനങ്ങളെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനെ രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സമയബന്ധിതവും അടിയന്തിരവുമായ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിൽ ഡസൻ കണക്കിന് ജീവൻ രക്ഷിക്കാമായിരുന്നു എന്ന വാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. കെർവില്ലെയിലെ ഹിൽ കൺട്രി യൂത്ത് ഇവന്‍റ് സെന്‍ററിൽ നടന്ന സമ്മേളനത്തിനിടെയാണ് റിപ്പോർട്ടർ പ്രസിഡന്‍റിനോട് ചോദ്യം ഉന്നയിച്ചത്. ‘മുന്നറിയിപ്പുകൾ കൃത്യസമയത്ത് ലഭിക്കാത്തതുകൊണ്ട് ആളുകളെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് കുടുംബങ്ങൾ പറയുന്നു. ഈ കുടുംബങ്ങളോട് എന്താണ് പറയാനുള്ളത്?’ എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം.
പ്രളയനിവാരണത്തിൽ ഉൾപ്പെട്ട എല്ലാവരും ഒരു ദുരന്തത്തെ നേരിടുന്നതിൽ ആത്മവിശ്വാസത്തോടെ നിന്നുവെന്നും മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചുവെന്നും ട്രംപ് പറഞ്ഞു. ഈ സാഹചര്യത്തിൽ എല്ലാവരും അവിശ്വസനീയമായ കാര്യമാണ് ചെയ്തതെന്ന് കരുതുന്നു. ഇത് ആയിരം വർഷത്തിലൊരിക്കൽ സംഭവിക്കുന്ന പ്രളയമാണ് എല്ലാവരുടെയും പ്രവർത്തനങ്ങൾ പ്രശംസനീയമായിരുന്നു അദ്ദേഹം പറഞ്ഞു.
പിന്നാലെ വിമർശനവുമായെത്തിയ റിപ്പോർട്ടറോട് അദ്ദേഹം വല്ലാതെ ക്ഷോഭിക്കുകയും ചെയ്തു ‘വളരെ മോശം വ്യക്തിക്ക് മാത്രമേ ഇത്തരത്തിലൊരു ചോദ്യം ചോദിക്കാൻ കഴിയൂ. സത്യം പറഞ്ഞാൽ, നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല. പക്ഷേ വളരെ ദുഷ്ടനായ ഒരാൾക്ക് മാത്രമേ അങ്ങനെയൊരു ചോദ്യം ചോദിക്കാൻ കഴിയൂ’ ട്രംപ് കൂട്ടിച്ചേർത്തു.
ഇത്തരം ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മറ്റുള്ളവർ എന്തു ചെയ്തുവെന്ന് ചോദ്യം ചെയ്യുന്നത് എളുപ്പമാണെന്നും ട്രംപ് തുടർന്നു പറഞ്ഞു. ഇങ്ങനെയൊരു സംഭവം ഉണ്ടായ ശേഷം ഒരുപക്ഷേ നമുക്ക് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാമായിരുന്നു എന്ന് ചോദിക്കുന്നത് എളുപ്പമാണ്. ഇത് മുമ്പ് ഒരിക്കലും സംഭവിക്കാത്ത ഒന്നാണ്,” അദ്ദേഹം വ്യക്തമാക്കി.