കേരളത്തിൽ മതതീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് മോദി സർക്കാരെന്ന് അമിത് ഷാ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം. പുത്തരിക്കണ്ടം മൈതാനിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം അണികളുടെയും ബിജെപി നാടിൻ്റെ വികസനവും ലക്ഷ്യമിടുന്നെന്ന് പറഞ്ഞ അദ്ദേഹം വികസിത കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായെന്നും പറഞ്ഞു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഭരിച്ച എൽഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ വ്യത്യസ്തരല്ലെന്ന് പറഞ്ഞ അമിത് ഷാ, മോദി സർക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലുമില്ലെന്ന് പറഞ്ഞു. സ്വർണക്കടത്ത് ആരോപണം ആവർത്തിച്ച അദ്ദേഹം പിണറായി വിജയൻ സ്റ്റേറ്റ് സ്പോൺസേർഡ് അഴിമതി നടത്തിയെന്ന് ആരോപിച്ചു.
അടുത്ത വർഷത്തോടെ രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിൻ്റെ അഭിമാന പദ്ധതികൾ ഉയർത്തിക്കാട്ടി വികസനത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം 3700 കോടിയുടെ റെയിൽ വികസനം കേരളത്തിൽ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.
എൽഡിഎഫും യുഡിഎഫും മാറി വന്നിട്ട് കാര്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനത്തിലധികം വോട്ടുകൾ നേടണം. ഇന്ന് മുതൽ നവംബർ വരെയുള്ള സമയം ബിജെപിയുടെ വികസിത കേരള സ്വപ്നത്തിന് വേണ്ടി സമർപ്പിക്കാൻ തയ്യാറാണോയെന്ന് അമിത് ഷാ അണികളോട് ചോദിച്ചു. കേരളത്തിലെ ഓരോ ബൂത്തുകളിലും ബിജെപി വളരുകയാണ്. ഭാരത് മാതാ മുദ്രാവാക്യം വിളിച്ച് കൊടുത്തുകൊണ്ടാണ് അമിത് ഷാ പ്രസംഗം നിർത്തിയത്.