മുൻ മാനേജർ വിപിൻ കുമാറിനെ നടൻ ഉണ്ണി മുകുന്ദൻ മർദിച്ചിട്ടില്ലന്ന് കുറ്റപത്രം. മർദനം നടന്നതായി തെളിവില്ലെന്നാണ് കണ്ടെത്തൽ. ഇൻഫോപാർക്ക് പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ നിന്നാണ് ഉണ്ണി മുകുന്ദൻ മർദിച്ചിട്ടില്ലെന്ന കുറ്റപത്രം പോലീസ് സമർപ്പിക്കുന്നത്.
താൻ വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്നും കണ്ണട നിലത്തെറിയുക മാത്രമാണ് ചെയ്തതെന്നും പരാതി വന്ന സമയത്ത് തന്നെ ഉണ്ണി വ്യക്തമാക്കിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന് ആരോപിച്ചുകൊണ്ട് മുൻ മാനേജറും പിആർഓയുമായിരുന്ന വിപിൻ പോലീസിനെ സമീപിച്ചത്.
കാക്കനാട്ടെ ഫ്ളാറ്റിൽ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉണ്ണി മുകുന്ദൻ വന്നു. തുടർന്ന്, ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു.
താടിയിലാണ് ആദ്യം മർദിച്ചത്. ഓടിയപ്പോൾ ഉണ്ണി മുകുന്ദൻ പുറകെ ഓടിയെത്തി മർദിക്കാൻ ശ്രമിച്ചു. അതുവഴിവന്ന ഫ്ളാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കൺമുന്നിൽ വന്നാൽ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിപിൻ പരാതിയിൽ പറഞ്ഞിരുന്നു.ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്.
ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മർദനം നടന്നില്ലെന്നും എന്നാൽ പരസ്പരം പിടിവലി നടന്നിരുന്നുവെന്നും വ്യക്തമാവുന്നത്. ഉണ്ണി മുകുന്ദൻ വിപിന്റെ കണ്ണട എറിഞ്ഞ് പൊട്ടിക്കുകയും ഫോൺ താഴെയിടുകയും ചെയ്ത സാഹചര്യമുണ്ടായെന്നും പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.