കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സിനായി കളിക്കും.കെസിഎല്ലിലെ റെക്കോഡ് തുകയായ 26.80 ലക്ഷത്തിനാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. തൃശ്ശൂർ ടൈറ്റൻസും അദാനി ട്രിവാൻഡ്രം റോയൽസും സഞ്ജുവിനായി രംഗത്തുണ്ടായിരുന്നു. ഇതിൽ തൃശ്ശൂരും കൊച്ചിയും തമ്മിൽ സഞ്ജുവിനായി ശക്തമായ മത്സരം നടന്നു. ഒടുവിൽ ഇന്ത്യൻ സൂപ്പർതാരത്തെ കൊച്ചി സ്വന്തമാക്കുകയായിരുന്നു.. മൂന്ന് ലക്ഷമായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില. സഞ്ജുവിന്റെ ആദ്യ കെസിഎല്‍ സീസണാണിത്.
തിരുവനന്തപുരം റോയല്‍സ് 20 ലക്ഷം വരെയാക്കി ഉയര്‍ത്തി. എങ്കിലും തൃശൂര്‍ ടൈറ്റന്‍സ് വിട്ടുകൊടുത്തില്ല. 25 ലക്ഷം ഓഫര്‍ ചെയ്ത് താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ബ്ലൂ ടൈഗേഴ്സ് 26.80 രൂപയ്ക്ക് സഞ്ജുവിനെ ടീമിലെത്തിക്കുകയായിരുന്നു. ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. വിഷ്ണു വിനോദിനെ 12.8 ലക്ഷത്തിന് ഏരീസ് കൊല്ലം സെയ്ലേഴ്സ് സ്വന്തമാക്കി.
ജലജ് സക്സേനയെ 12.40 ലക്ഷത്തിന് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കിയപ്പോൾ പേസര്‍ ബേസില്‍ തമ്പി തിരുവനന്തപുരം റോയല്‍സിന് വേണ്ടി കളിക്കും. 8.4 ലക്ഷത്തിലാണ് ബേസില്‍ തിരുവനന്തപുരത്തിന് ലഭിച്ചത്.. ഷോണ്‍ റോജര്‍ തൃശൂര്‍ ടൈറ്റന്‍സിന് വേണ്ടി കളിക്കും. 4.40 ലക്ഷത്തിലാണ് ഷോണിനെ ടൈറ്റന്‍സ് സ്വന്തമാക്കിയത്. സിജോമോന്‍ ജോസഫും തൃശൂരിലെത്തി 5.20 ലക്ഷമാണ് താരത്തിനായി മുടക്കിയത്. വിനൂപ് മനോഹരനെ മൂന്ന് ലക്ഷത്തിന് കൊച്ചി സ്വന്തമാക്കി. എം എസ് അഖിലിനെ 8.40 ലക്ഷം മുടക്കി കൊല്ലം ടീമിലെത്തിച്ചു. അഭിജിത് പ്രവീണ്‍ 4.20 ലക്ഷത്തിന് തിരുവനന്തപുരം റോയല്‍സിലെത്തി.
എ, ബി, സി കാറ്റഗറികളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ 15 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ശേഷിക്കുന്ന 155 താരങ്ങള്‍ക്കായാണ് ശനിയാഴ്ചത്തെ ലേലം.