തായ്‌ലൻഡിലെ ഒരു മയക്കുമരുന്ന് കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിയ എട്ട് വയസ്സുള്ള ഒരു ആൺകുട്ടിയാണ് ഇപ്പോൾ ചർച്ചാവിഷയം. ഈ കേന്ദ്രത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ആറ് നായ്ക്കൾക്കൊപ്പമാണ് കുട്ടി വളർത്തിയത്, സംസാരത്തിന് പകരമായി നായ്ക്കളെ പ്പോലെ കുരയ്ക്കുന്നതിലൂടെ മാത്രമാണ് അവൻ ആശയവിനിമയം നടത്തുന്നത്. അമ്മയും മൂത്തസഹോദരനുമുണ്ടായിട്ടും തീർത്തും അവഗണിക്കപ്പെട്ട നിലയിലാണ് ഈ ആൺകുട്ടി വളർന്നത്. മയക്കുമരുന്നിന് അടിമകളായിരുന്നു അമ്മയും സഹോദരനും അതിനാൽ തന്നെ ഇളയകുട്ടിയ്ക്ക് നായ്ക്കൾ മാത്രമായിരുന്നു കൂട്ട്.
രണ്ടു വർഷമായി അവൻ സ്കൂളിൽ പോയിരുന്നില്ല. മനുഷ്യ സമ്പർക്കവും സുഹൃത്തുക്കളുമില്ലാതെ ആയതുകൊണ്ടാണ് കുട്ടിയിൽ ഈ സവിശേഷ സ്വഭാവമുണ്ടായതെന്ന് വിദഗ്ധർ പറയുന്നു.
“അവൻ സംസാരിച്ചില്ല, കുരയ്ക്കുക മാത്രമാണ് ചെയ്തത്,” രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പവിന ഹോങ്‌സാകുൽ ഫൗണ്ടേഷൻ ഫോർ ചിൽഡ്രൻ ആൻഡ് വിമൻ പ്രസിഡന്റ് പവിന ഹോങ്‌സാകുൽ പറഞ്ഞു. “ഇത് വളരെ കരളലിയിക്കുന്നതായിരുന്നു.
അവന്റെ അമ്മയ്ക്ക് സർക്കാരിൽ നിന്നും ധന സഹായം ലഭിച്ചിരുന്നതാണ് എന്നാൽ ഒരിക്കലും അവർ അവനെ സ്കൂളിൽ ചേർത്തില്ല.
സൗജന്യ വിദ്യാഭ്യാസത്തിനുള്ള സബ്‌സിഡി ലഭിച്ചതിനുശേഷം അവന്റെ അമ്മ അവനെ സ്കൂളിൽ പോകാൻ അനുവദിച്ചിട്ടില്ല. പണം ലഭിച്ചതിനുശേഷം അവർ അവനെ വീട്ടിൽ തന്നെ നിർത്തി,” പവീന പറഞ്ഞു.
അമ്മയുടെ പെരുമാറ്റത്തിൽ അത്ര മതിപ്പിലാതിരുന്ന അയൽക്കാർ സ്വന്തം കുട്ടികൾ അവനുമായി ഇടപഴകുന്നതും കളിക്കുന്നതും തടഞ്ഞു. തൽഫലമായി, അവൻ ഒരിക്കലും ശരിയായി സാമൂഹികവൽക്കരിക്കപ്പെട്ടില്ല, സംസാരിക്കാൻ പഠിച്ചതുമില്ല. നായ്ക്കളുടെ കൂട്ടത്തിൽ ഉപേക്ഷിച്ചപ്പോൾ, അവൻ അവയുടെ പെരുമാറ്റം അനുകരിക്കാൻ തുടങ്ങി. വിദഗ്ധർ കൂട്ടിച്ചേർത്തു.