കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ MLA. ഉമ്മൻ ചാണ്ടി ഫൌണ്ടേഷനിൽ നിന്ന് 5ലക്ഷം നൽകും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ബിന്ദുവിൻ്റെ മൃതദേഹം ഇന്നാണ് വീട്ടിലെത്തിച്ച് സംസ്കരിച്ചത്. തലയോലപ്പറമ്പിലെ വീട്ടിലാണ് മൃതദേഹം എത്തിച്ചത്. ബിന്ദുവിനെ അവസാനമായി ഒരുനോക്ക് കാണാൻ പ്രിയപ്പെട്ടവരും സാമൂഹിക പ്രവർത്തകരും എത്തിയിരുന്നു.
അതേസമയം ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മനും ധനസഹായ പ്രഖ്യാപനം നടത്തിയത്.. അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു. പിന്നീട് രക്ഷാപ്രവർത്തനമുൾപ്പെടെ നടന്നത് ചാണ്ടി ഉമ്മൻ്റേയും പ്രതിഷേധത്തെ തുടർന്നാണ്.
കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിപ്പിച്ചത് മനപൂർവ്വമാണെന്ന്ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ സ്ഥാനാതിരിക്കാൻ വീണാ ജോർജ് അർഹയല്ല എന്ന് തെളിയിച്ചു. ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യത്തിൽ നിന്ന് കോൺഗ്രെസും UDF പിന്നോട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഈ അപകടത്തിൽ പങ്കുണ്ട്. അതെല്ലാം തെളിയിക്കണമെങ്കിൽ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സംഭവത്തിൽ ശക്തമായ സമരം ചെയ്യാനാണ് തീരുമാനം. അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം വേണം. അതല്ലാതെ സർക്കാർ മുഖം രക്ഷിക്കണമെന്ന് കരുതേണ്ട. 25 ലക്ഷം രൂപ ബിന്ദുവിന്റെ കുടുംബത്തിന് നൽകണം മാത്രമല്ല നവമിയുടെ ചികിത്സാചിലവും സർക്കാർ ഏറ്റെടുക്കണമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.