വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരത്തിനെതിരെ ബലാല്‍സംഗ പരാതിയുമായി രംഗത്ത് വന്ന് നിരവ ധി യുവതികള്‍. നിലവില്‍ വിന്‍ഡീസ് ദേശീയ ടീമിന്‍റെ ഭാഗമായ ഗയാനയില്‍ നിന്നുള്ള താരത്തിനെതിരെയാണ് വിവിധതരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍ ഉയർന്നുവന്നിരിക്കുന്നത്, എന്നാൽ ഇതുവരെ താരത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ബലാല്‍സംഗം തുടങ്ങിയ ആരോപണങ്ങളുമായി ഈ യുവതികള്‍ രംഗത്തെത്തിയിരിക്കുന്നത്. 11 യുവതികളെങ്കിലും ഇങ്ങനെ രംഗത്തെത്തിയിട്ടുണ്ടെന്നാണ് കരീബിയന്‍ ചാനലായ സ്പോര്‍ട്സ് മാക്സ് ടിവിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തില്‍ ഇതുവരെ കേസുകള്‍ ഒന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസും ആരോപണങ്ങളില്‍ പ്രതികരിച്ചിട്ടില്ല.
ഗയാനയിലെ പത്രമായ കൈറ്റൂർ സ്‌പോർട്‌സിലാണ് ആദ്യമായി റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെടുന്നത്. ‘അയാള്‍ ഒരു രാക്ഷസന്‍’ എന്ന് തുടങ്ങുന്നതാണ് റിപ്പോര്‍ട്ട്. ഒരു കൗമാരക്കാരിയടക്കം കുറഞ്ഞത് പതിനൊന്ന് യുവതികളെങ്കിലും പരാതിയുമായി രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലില്‍ പറയുന്നു. ഈ സംഭവങ്ങള്‍ മൂടിവയ്ക്കാന്‍ താരത്തിന്‍റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. .
ഒരു യുവതി രണ്ടു വർഷം മുമ്പു തന്നെ താരത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നതായി അഭിഭാഷകൻ വ്യക്തമാക്കി. അന്ന് വിശദമായ അന്വേഷണം നടന്നെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ ഈ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിശദമായി അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നും ക്രിക്കറ്റ് വെസ്റ്റിൻഡീസ് പ്രതികരിച്ചു.