ജീവിതത്തിൽ നിരാശയും സങ്കടവും തോന്നിയാൽ പലരും പല കാര്യങ്ങളാണ് ചെയ്യുക. വൻ അബദ്ധങ്ങൾ കാണിക്കുന്നവരും കുറവല്ല. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവമാണ് വൈറലാകുന്നത്. വിവാഹമോചനക്കേസിൽ പരാജയപ്പെട്ട ഒരാൾ അതിന്റെ നിരാശയിൽ ചെയ്തുകൂട്ടിയ ഒരു വൻ മണ്ടത്തരമാണിത്.
സിയോളിൽ ഓടുന്ന സബ്‌വേ ട്രെയിനിനുള്ളിലാണ് 67 വയസ്സുള്ള വോൺ എന്ന് പേരുള്ള ഇദ്ദേഹം തീയിട്ടത്. മെയ് 31നായിരുന്നു സംഭവം. ഇപ്പോൾ ഇയാളെ കോടതി കുറ്റക്കാരനെന്ന് വിധിച്ചിരിക്കുകയാണ്. സിയോൾ സതേൺ ഡിസ്ട്രിക്റ്റ് പ്രോസിക്യൂട്ടർ ഓഫീസ് പറയുന്നതനുസരിച്ച്, വോണിനെതിരെ കൊലപാതകശ്രമം, ഓടുന്ന ട്രെയിനിൽ തീവയ്പ്പ്, റെയിൽവേ സുരക്ഷാ നിയമത്തിന്റെ ലംഘനം എന്നിവ ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചേർത്തിട്ടുണ്ട്.
ഹാൻ നദിക്ക് അടിയിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ, സിയോൾ സബ്‌വേ ലൈൻ 5-ൽ, യെയോയിനാരു സ്റ്റേഷനും മാപ്പോ സ്റ്റേഷനും ഇടയിലുള്ള സെക്ഷനിൽ രാവിലെ 8:42 ഓടെയാണ് തീപിടുത്തമുണ്ടായത്. വോൺ സബ്‌വേ കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തന്റെ വസ്ത്രങ്ങൾക്ക് തീകൊളുത്തി തീ ആളിക്കത്തിച്ചതായി യോൻഹാപ്പ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
തീപിടുത്തത്തിൽ പുക ശ്വസിച്ചതിനെ തുടർന്ന് 22 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മറ്റ് 129 പേർ സംഭവസ്ഥലത്ത് തന്നെ ചികിത്സ തേടി. . തീപിടുത്തത്തിൽ ഒരു സബ്‌വേ കാറിന് കേടുപാടുകൾ സംഭവിച്ചതുൾപ്പെടെ 330 മില്യൺ നാശനഷ്ടമുണ്ടായതായി ദി ചോസുൻ ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു.
വിവാഹമോചന കേസിലെ ഫലത്തിൽ നിരാശ തോന്നിയതിനാലാണ് വോൺ ഈ പ്രവൃത്തി ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ജൂൺ 9 ന് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് പ്രോസിക്യൂഷന് കൈമാറിയിരുന്നു.