ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ വധിക്കാൻ സൈന്യം പരമാവധി ശ്രമിച്ചുവെന്നും എന്നാൽ അദ്ദേഹത്തെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനാലാണ് അത് സംഭവിക്കാതിരുന്നതെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി.
ഇസ്രായേലി ചാനലുകളായ ചാനൽ 12, ചാനൽ 13, സർക്കാർ ഉടമസ്ഥതയിലുള്ള കാൻ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഖമനേയി ഒളിവിൽ പോയതോടെയാണ് പദ്ധതി പാളിയതെന്നും അദ്ദേഹം പറഞ്ഞു. ഖമനേയിയെ ഒരുപാട് തിരഞ്ഞെന്നും കണ്ടെത്തിയാൽ വധിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖമനയിയെ വധിക്കാൻ ശ്രമിച്ചുവെന്നത് ആദ്യ വെളിപ്പെടുത്തലാണ്. ഖമനയി ബങ്കറിലേക്ക് മാറിയെന്നും ഉന്നത സൈനിക കമാൻഡർമാരുമായുള്ള ആശയവിനിമയം വരെ വിച്ഛേദിച്ചുവെന്നും കാറ്റ്സ് അവകാശപ്പെട്ടു.തന്നെ വധിക്കാനുള്ള ഇസ്രായേലിന്റെ നീക്കം മനസ്സിലാക്കി, ബങ്കറിലേക്ക് മാറുകയും കമാൻഡർമാരുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഖമനേയിയെ വധിക്കാനായില്ലെന്നും കാറ്റ്സ് അവകാശപ്പെട്ടു.
ജൂൺ 17-ന് സംഘർഷത്തിനിടെ ട്രൂത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആയത്തുള്ളയെ ഭീഷണിപ്പെടുത്തിരുന്നു. ഇറാന്റെ സോകോൾഡ് സുപ്രീം ലീഡർ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് കൃത്യമായി അറിയാമെന്നും ലക്ഷ്യം എളുപ്പമാണെന്നും എന്നാൽ അദ്ദേഹത്തെ പുറത്താക്കാനോ വധിക്കാനോ ഉദ്ദേശ്യമില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.