ചുരുളിയിലെ ഡയലോഗുകൾ മൂലം സ്വകാര്യജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുകയാണെന്നും പ്രതിഫലം പോലും വാങ്ങിക്കാതെയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നുമുള്ള ജോജു ജോർജ്ജിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തുവന്നിരുന്നു. ജോജുവിന് അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിട്ടായിരുന്നു സംവിധായകന്റെ മറുപടി.ഇപ്പോഴിത വിഷയത്തില്‍ വിശദീകരണവുമായി വീണ്ടും എത്തിയിരിക്കുകയാണ് ജോജു.ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ചിത്രത്തില്‍ അഭിനയിക്കില്ലായിരുന്നെന്ന് ജോജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജോജുവിന്റെ വാക്കുകൾ
സിനിമക്കും കഥാപാത്രത്തിനും ഞാന്‍ എതിരല്ല. ഫെസ്റ്റിവലിന് വേണ്ടി നിര്‍മിക്കുന്ന സിനിമ എന്നാണ് എന്നോട് പറഞ്ഞിരുന്നത്. ഈ സിനിമയുടെ തെറിയില്ലാത്ത വേര്‍ഷന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്.പൈസ കൂടുതല്‍ വന്നപ്പോള്‍ ഒടിടിയില്‍ തെറി ഉള്ള വേര്‍ഷന്‍ വിറ്റു.തെറിയുള്ള സിനിമ ഒടിടിയിലോ തിയേറ്ററിലോ റിലീസ് ചെയ്യുന്നതിനേക്കുറിച്ച് യാതൊരു തരത്തിലുമുള്ള ചര്‍ച്ചയുമുണ്ടായിരുന്നില്ല.യഥാര്‍ത്ഥ ജീവിതത്തിലും തെറി പറയുന്നയാളാണ് ഞാന്‍. തെറി എന്നത് പൊതു സമൂഹത്തിലുള്ള കാര്യമാണ്. ഐഎഫ്എഫ്കെയില്‍ തെറിയില്ലാത്ത പതിപ്പാണ് വന്നത്.തെറിയില്ലാത്ത പതിപ്പില്‍ ലിജോ എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടുണ്ട്.പക്ഷേ പൈസ കൂടുതല്‍ കിട്ടിയപ്പോള്‍ തെറിയുള്ള പതിപ്പ് അവര്‍ ഒടിടിക്ക് വിറ്റു.എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയത്താണ് ആ പടം ഇറങ്ങിയത്.റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട് ആകെ തവിടുപൊടിയായിരിക്കുന്ന സമയമായിരുന്നു അത്. എന്റെ തെറി ഡയലോഗ് വെച്ചാണ് ആ സിനിമ മാര്‍ക്കറ്റ് ചെയ്തത്.തെറി പറഞ്ഞതിന് എനിക്കെതിരെ കേസ് വന്നു.
ആ തെറിമൂലം മാനസിക ബുദ്ധിമുട്ട് ഉണ്ടായി..ആന ഇറങ്ങിയ ഫോട്ടോ വച്ച് വാര്‍ത്ത വരുമ്പോഴും’ചുരുളി’യിലെ ആ ഡയലോഗ് ആണ് പലരും ട്രോള്‍ ചെയ്യാനായി ഉപയോഗിക്കുന്നത്.അതിങ്ങനെ വന്നു കൊണ്ടിരിക്കും.പക്ഷേ അതെന്നെ ബാധിക്കുന്നുണ്ട്.ഞാനിത് കാണുന്നത് വേറെ കാഴ്ചപ്പാടിലാണ്. എന്റെ കുടുംബത്തെ ബാധിച്ചു.മക്കള്‍ സ്‌കൂളില്‍ പോകുമ്പോള്‍ പോലും ചുരുളിയിലെ ട്രോള്‍ പറഞ്ഞു കളിയാക്കുന്നു.കുറച്ച് ദിവസങ്ങള്‍ക്കുമുന്‍പ് എന്റെ മക്കള്‍ പുതിയ സ്‌കൂളിലേക്ക് മാറി.എന്റെ മോളോട് സഹപാഠി ആദ്യം കാണിച്ച ഒരു ട്രോള്‍ ചുരുളിയില്‍ ഞാന്‍ പറഞ്ഞ തെറിയാണ്. അപ്പ ആ സിനിമയില്‍ അഭിനയിക്കരുതായിരുന്നെന്ന് മകള്‍ എന്നോട് പറഞ്ഞു.
ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ആ സിനിമയില്‍ അഭിനയിക്കില്ലായിരുന്നു.ആ സിനിമ വിറ്റുപോയപ്പോള്‍ ഇതുമായി ബന്ധപ്പെട്ടയാളുകളെ ഞാന്‍ വിളിച്ചിരുന്നു. പ്രതിഫലത്തിന്റെ കാര്യം ചോദിച്ചു എന്നത് സത്യമാണ്.ഈ സാമ്പത്തിക കാര്യം എല്ലാവരോടും ഞാന്‍ ചോദിച്ചിട്ടുള്ളതാണ്.അതും ഈ സിനിമ ഒടിടിയില്‍ വിറ്റ് ഭീകരമായ ലാഭം വന്നതിനുശേഷം മാത്രം. അതിനു മുമ്പ് ഇതേക്കുറിച്ച് സംസാരിച്ചിട്ടുപോലുമില്ല.ആ തുണ്ട് പേപ്പര്‍ അല്ലാതെ എനിക്കു തന്ന എഗ്രിമെന്റ് ആണ് അവര്‍ പുറത്തുവിടേണ്ടത്.ഞാന്‍ ലിജോയുടെ ശത്രുവോ, ഇക്കാര്യത്തില്‍ വാദിച്ചു ജയിക്കാനോ വന്ന ആളല്ല. .5 ലക്ഷം രൂപ എനിക്കു ലഭിച്ച തുകയാണ്.