ശശി തരൂർ മോദിയെ പുകഴ്ത്തി രംഗത്തുവന്ന സംഭവത്തിൽ കോൺഗ്രസിനുള്ളിൽ വിമര്‍ശനം കടുക്കുകയാണ്, തരൂരിന്റെ ലക്ഷ്യം ബിജെപിയാണെന്ന് വരെ പാർട്ടിക്കുള്ളിൽ വിമർശനമുയർന്നു കഴിഞ്ഞു. ഇപ്പോഴിതാ ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശശി തരൂർ എംപി. തന്‍റെ ലേഖനത്തെ ബിജെപിയിലേക്കുള്ള ചാട്ടമായി ചിലർ വ്യാഖ്യാനിക്കുന്നുവെന്നാണ് തരൂർ പറയുന്നത്. അവർക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. ദേശീയതയ്ക്കും രാജ്യത്തിനും വേണ്ടിയാണ് താൻ നിലകൊള്ളുന്നത്. തന്‍റെ ശബ്‍ദം രാജ്യത്തിന് വേണ്ടിയാണ് ഉയരുന്നതെന്നും തരൂർ പറഞ്ഞു.
മോസ്കോയിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ സന്ദേശം ലോകവ്യാപകമായി എത്തിച്ചുവെന്ന കാരണത്താലാണ് പ്രധാനമന്ത്രിയുടെ ഊർജ്ജത്തെ പ്രകീർത്തിച്ചത്. മറ്റേതൊരു പ്രധാനമന്ത്രിയേക്കാളും അദ്ദേഹം യാത്ര ചെയ്യുന്നു. അക്കാര്യമാണ് ചൂണ്ടിക്കാട്ടിയതെന്നും തരൂർ വിശദീകരിച്ചു. രാഷ്ട്രീയ വ്യത്യാസം അതിർത്തികളിൽ തീരണം.
ബിജെപിയുടെ വിദേശ നയമെന്നോ, കോൺഗ്രസിന്‍റെ വിദേശനയമെന്നോ അങ്ങനെ കണക്കാക്കുന്ന ഒന്നില്ല. ഒരൊറ്റ വിദേശനയമേയുള്ളൂ ,അത് ഇന്ത്യയുടെ വിദേശ നയമാണ്. ആ നയത്തെ കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും തരൂർ പറഞ്ഞു. ലേഖനത്തിലൂടെ പറഞ്ഞത് ഓപ്പറേഷൻ സിന്ദൂറിലെ സർവകക്ഷി സംഘത്തിന്‍റെ യാത്ര വിജയത്തെ കുറിച്ചാണ്. സർവ്വ പാർട്ടികളും രാഷ്ട്രീയ അഭിപ്രായം മാറ്റി വച്ച് ഐക്യത്തോടെ ഇന്ത്യയുടെ ശബ്‍ദമുയർത്തിയെന്നാണ് വിവരിച്ചതെന്നും തരൂർ കൂട്ടിച്ചേർത്തു. അതേസമയം തൂരിനെതിരെ പാളയത്തിൽ തന്നെ പടയൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ അദ്ദേഹത്തിനെതിരെ പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലാണ് പാർട്ടിയുള്ളത്.