ലോകമെമ്പാടും ധാരാളം ആരാധകരുള്ള ബോളിവുഡ് താരമാണ് കജോള്‍. ഇപ്പോഴിതാ തനിക്ക് നേരിടുന്ന ഒരു ദുരവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. ദേഷ്യപ്പെടുന്നതിന്റെ പേരില്‍ ജയാബച്ചനെപ്പോലെ ആണെന്ന് തരത്തിൽ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണിപ്പോള്‍ നടി.
തന്നെ മോശമായി എന്തെങ്കിലും പറയാന്‍ പാപ്പരാസികള്‍ നമ്മളെ പ്രേരിപ്പിക്കുന്നുവെന്നും നെഗറ്റീവായി ഒരു ടാഗ്‌ലൈന്‍ ഉണ്ടാക്കാനാണ് പാപ്പരാസികള്‍ക്ക് തങ്ങളുടെ ആ പ്രതികരണങ്ങള്‍ വേണ്ടതെന്നും കജോള്‍ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.
എന്തെങ്കിലും പറയുന്നതിനായി അവര്‍ എന്നെ നോക്കി കാത്തിരിക്കുകയാണ്. അതിന് അവര്‍ പ്രേരിപ്പിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നു. അവസാനം എന്തെങ്കിലും പറയേണ്ടിവരും. അവരോട് തിരിച്ച് അലറുന്നതിനു പകരം ശാന്തരായി കേള്‍ക്കൂ എന്ന് പറയണം.
ഒരു നല്ല ചിത്രം ലഭിക്കാന്‍ അലറുകയും നിലവിളിക്കുകയും ചെയ്യേണ്ടതില്ലല്ലോ.വെറുമൊരു ചിത്രമെടുക്കുന്നതോ വീഡിയോ എടുക്കുന്നതോ മാത്രമല്ല കാര്യം. അവര്‍ക്ക് വേണ്ടത് ഒരു പ്രതികരണമാണ്, കാരണം അതിനോടൊപ്പം ഏതെങ്കിലും തരത്തിലുള്ള ഒരു നെഗറ്റീവ് അടിക്കുറിപ്പ് അവര്‍ക്ക് ചേര്‍ക്കാമല്ലോ’, കജോള്‍ കൂട്ടിച്ചേര്‍ത്തു.
‘അവര്‍ ജൂഹു മുതല്‍ ബാന്ദ്ര വരെ കിലോമീറ്ററുകളോളം എന്നെ പിന്തുടര്‍ന്ന് വരുന്നു, എന്നിട്ട് ഞാൻ എങ്ങോട്ടാണ് പോകുന്നതെന്നും ഏത് കെട്ടിടത്തിലേക്കാണ് പ്രവേശിക്കുന്നതെന്നും നോക്കുന്നു. ഇതെനിക്ക് വളരെയധികം അലോസരമുണ്ടാക്കുന്നുണ്ട്’, കജോള്‍ കൂട്ടിച്ചേർത്തു.