വീണ്ടും മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജവും കഴിവും ഇടപെടാനുള്ള സന്നദ്ധതയും ആഗോള വേദിയില്‍ ഇന്ത്യയുടെ സമാനതകളില്ലാത്ത സ്വത്താണെന്ന് ശശി തരൂര്‍ പറഞ്ഞു. ദി ഹിന്ദുവിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തരൂരിൻ്റെ പുകഴ്‌ത്തൽ.
‘മോദിയുടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജ്ജം, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോളതലത്തിൽ ഇന്ത്യയ്ക്ക് ഒരു പ്രധാന സമ്പത്തായി തുടരുന്നു. ഒന്നിച്ചു നിന്നാൽ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വേദികളിൽ ശബ്‌ദം ഉയർത്താൻ കഴിയും.
പാകിസ്ഥാനിൽ ഉണ്ടായതായി കരുതപ്പെടുന്ന സിവിലിയൻ മരണങ്ങൾക്ക് അനുശോചനം അറിയിച്ചുകൊണ്ട് കൊളംബിയ നടത്തിയ പ്രാരംഭ പ്രസ്‌താവന പിൻവലിച്ചതും തുടർന്ന് ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള പരമാധികാര അവകാശത്തിനുള്ള പിന്തുണ വീണ്ടും സ്ഥിരീകരിച്ചതും ഒരു സുപ്രധാന നയതന്ത്ര വിജയമായിരുന്നു.
ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകര ഗ്രൂപ്പുകൾക്കെതിരെ നിർണായക നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്‌തുവെന്ന് തരൂർ പറഞ്ഞു.
മോദി സ്‌തുതിയിൽ കോണ്‍ഗ്രസിൻ്റെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് ശശി തരൂർ. നേരത്തെ മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പിന്തുണച്ച തരൂരിനെതിരെ കോണ്‍ഗ്രസ് യോഗത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.