ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ നാടകീയ പ്രഖ്യാപനവുമായി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരും. 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. എന്നാൽ അങ്ങനെയൊരു ധാരണയില്ലെന്നും അത് നടക്കാൻ പോകുന്നില്ലെന്നും ഇറാൻ പ്രതികരിച്ചു.
സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇരു രാജ്യങ്ങളെയും അഭിനന്ദിച്ച് കൊണ്ടാണ് ട്രംപിന്റെ പോസ്റ്റ്. ഓരോ വെടിനിര്‍ത്തലിന്റെയും വേളയില്‍ മറുപക്ഷം സമാധാനപരമായി നിലകൊള്ളും. എല്ലാ ശരിയായി പ്രവര്‍ത്തിക്കുമെന്ന ധാരണയില്‍, 12 ദിവസത്തെ യുദ്ധമെന്ന് വിളിക്കാവുന്നത് അവസാനിപ്പിക്കാന്‍ ആവശ്യമായ ക്ഷമ, ധൈര്യം, ബുദ്ധി എന്നിവയ്ക്ക് ഇറാനെയും ഇസ്രയേലിനെയും അഭിനന്ദിക്കുന്നു.
വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുകയും മധ്യപൂര്‍വദേശത്തെ മുഴുവന്‍ നശിപ്പിക്കുകയും ചെയ്യാമായിരുന്ന യുദ്ധമായിരുന്നു ഇത്. പക്ഷെ അങ്ങനെ സംഭവിച്ചില്ല, ഒരിക്കലും സംഭവിക്കുകയുമില്ല. ദൈവം ഇസ്രയേലിനെ അനുഗ്രഹിക്കട്ടെ, ദൈവം ഇറാനെ അനുഗ്രഹിക്കട്ടെ, ദൈവം മധ്യപൂര്‍വദേശത്തെ അനുഗ്രഹിക്കട്ടെ, ദൈവം യുഎസിനെ അനുഗ്രഹിക്കട്ടെ, ദൈവം ലോകത്തെ അനുഗ്രഹിക്കട്ടെ’ ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
എന്നാൽ നിലവിൽ ഒരു ധാരണയോ ഒരു വെടിനിർത്തൽ ധാരണയോ സൈനിക നടപടിയിൽ പിന്മാറലോ ഇല്ലെന്നുമാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ വിശദമാക്കിയത്. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാൻ ആക്രമണം തുടരുന്നില്ലെന്നും അബ്ബാസ് അരാഗ്ചി വിശദമാക്കി. സൈനിക നടപടികൾക്ക് വിരാമം വരുത്തുന്നത് സംബന്ധിച്ച തീരുമാനം പിന്നീടായിരിക്കുമെന്നാണ് അബ്ബാസ് അരാഗ്ചി വിശദമാക്കിയത്.