സ്വരാജ് തോൽക്കണം എന്നുളളത് യുഡിഎഫിനേക്കാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യം ആണെന്നും അതിന് കാരണം പിണറായി കുടുംബത്തിലെ മരുമക്കത്തായം ആണെന്നും ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ ആരോപിക്കുന്നു.
പിവി അൻവറിനെ യുഡിഎഫിലേക്ക് തിരിച്ച് എടുക്കരുതെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ബിജെപിക്ക് പാർട്ടി വോട്ടുകൾ കിട്ടി എന്നത് വലിയ കാര്യമാണ്. യുഡിഎഫ് വിജയത്തിൽ അഹങ്കരിക്കാതെ പ്രവർത്തിക്കണമെന്നും അഖിൽ മാരാർ പറയുന്നു.
അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: ” നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഹൃദയത്തിൽ നിന്നൊരു കൈയടി പ്രതിപക്ഷ നേതാവ് അർഹിക്കുന്നുണ്ട്.. പിണറായി വിജയനെ ശക്തമായി എതിർത്തും, സിപിഎം -ആർ എസ് എസ് ബന്ധം വിളിച്ചു പറഞ്ഞും ഇടത് പാളയം വിട്ട് പുറത്ത് വന്ന പി വി അൻവറിന്റെ ഉമ്മാക്കി തള്ളി കളഞ്ഞു നിലമ്പൂരിൽ മത്സരിക്കാൻ നിലപാട് സ്വീകരിച്ച വി ഡി സതീശൻ ഒരേ സമയം സ്വന്തം വ്യക്തിത്വം ഉയർത്തി പിടിക്കുന്നതിനൊപ്പം യുഡിഎഫിന്റെ ആത്മാഭിമാനം ഉയർത്തി പിടിക്കുകയും ചെയ്തു…
സ്വാർത്ഥത വെടിഞ്ഞു ഒരുമിച്ചു നിന്ന് പോരാടിയാൽ കേരളത്തിൽ ഒരു കാലത്തും അധികാരം നഷ്ടപ്പെടാൻ സാധ്യത ഇല്ലാത്ത മുന്നണിയാണ് ഐക്യ ജനാധിപത്യ മുന്നണി.. ഓരോ തവണ അധികാരം ലഭിച്ചപ്പോഴും തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ പരസ്പരം തോൽപ്പിക്കാൻ പാർട്ടിയിലെ ചില നേതാക്കൾ മത്സരിച്ചതാണ് മുൻ കാലങ്ങളിൽ ഉണ്ടായ തിരിച്ചടികൾ എന്ന് ഉൾകൊള്ളാനും ഇനി വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഈ വിജയത്തിൽ അഹങ്കരിക്കാതെ വടക്കൻ കേരളമല്ല തെക്കൻ കേരളമെന്ന യഥാർത്ഥ ബോധത്തോടെ ഇനിയുള്ള കാലം ഓരോ ബൂത്തിലും മുഴുവൻ സമയ പ്രവർത്തകരെ വെച്ചു പാർട്ടിയെ വിജയത്തിലേക്ക് നയിക്കാൻ പ്രതിപക്ഷ നേതാവിന് കഴിയട്ടെ….
അൻവർ എന്തൊക്കെ വേല കാണിച്ചാലും മുന്നണിയിൽ എടുക്കാതിരുന്നാൽ യുഡിഎഫ് കൂടുതൽ ഭംഗിയോടെ ശോഭിക്കും… എം സ്വരാജിനെ ഇല്ലാതാക്കാൻ യുഡിഫിനേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് കമ്മ്യൂണിസ്റ് പാർട്ടിയെ നിലവിൽ ഹൈജാക് ചെയ്ത് കൊണ്ട് പോകാൻ ആഗ്രഹിക്കുന്ന ഒരു കുടുംബവും ആ കുടുംബത്തിൽ ഇന്നും പിന്തുടരുന്ന മരുമക്കത്തായ വ്യെവസ്ഥിതിയും യുഡിഫിനേക്കാൾ അവിടെ പണി എടുക്കും എന്നത് അൻവറിനും അറിയാവുന്ന യാഥാർഥ്യം ആയിരുന്നത് കൊണ്ടാണ് ധൈര്യമായി മത്സരിക്കാൻ അൻവറിനെ പ്രേരിപ്പിച്ച ഘടകവും… ബിജെപി നേരത്തെ തന്നെ മത്സരിക്കുന്നില്ല എന്ന നിലപാട് എടുത്ത ഒരു മണ്ഡലത്തിൽ അവർക്ക് പാർട്ടി വോട്ടുകൾ ലഭിച്ചത് പോലും വലിയ കാര്യമാണ്.. എന്നാൽ അത്തരം സമീപനം ആയിരിക്കില്ല അവർ ഫോക്കസ് ചെയ്യാൻ തീരുമാനിക്കുന്ന അമ്പതോളം നിയോജക മണ്ഡലങ്ങൾ.. വിജയത്തിൽ അഹങ്കരിക്കാതെ ഉപതിരഞ്ഞെടുപ്പല്ല 2026ൽ നടക്കുന്നതെന്ന ബോധ്യത്തിൽ ആത്മവിശ്വാസത്തോടെ അധികാരത്തിൽ തിരിച്ചെത്താൻ ഐക്യ ജനാധിപത്യ മുന്നണിക്ക് കഴിയട്ടെ.. നിലമ്പൂർ മണ്ഡലം തിരിച്ചു പിടിച്ച ആര്യാടൻ ഷൗക്കത്തിനും കോൺഗ്രസ്സിലെ യുവ പോരാളികൾക്കും മുസ്ലിം ലീഗിനും ഒരായിരം അഭിനന്ദനങ്ങൾ”.