ഇസ്രയേലുമായുള്ള സംഘര്‍ഷം അതിരൂക്ഷമാകുമ്പോൾ തന്റെ മരണം ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയി മുന്നിൽ കാണുന്നുവെന്ന് ന്യൂയോർക്ക് ടൈംസ്. വധഭീഷണികളെ തുടര്‍ന്ന് ഇദ്ദേഹം നിലവിൽ ബങ്കറില്‍ അഭയം തേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നതസൈനിക ഉദ്യോഗസ്ഥര്‍ക്ക് പകരം പുതിയ നിയമനങ്ങള്‍ക്കുള്ള നടപടികള്‍ ഖമീനി ആരംഭിച്ചതായി ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഖമീനിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഖമീനി പരമോന്നത നേതൃസ്ഥാനത്തേക്ക് എത്തിയേക്കാമെന്നുള്ള നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഖമീനി തിരഞ്ഞെടുത്ത വ്യക്തികളുടെ പട്ടികയില്‍ മൊജ്താബയുടെ പേര് ഉള്‍പ്പെടുന്നില്ലെന്നാണ് സൂചന.
ഇസ്രയേല്‍ അല്ലെങ്കില്‍ യുഎസ് തന്നെ വധിക്കാന്‍ സാധ്യതയുണ്ടെന്നും അത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ താന്‍ രക്തസാക്ഷിത്വം വരിക്കുന്നതായി എണ്‍പത്തിയാറുകാരനായ ഖമീനി കരുതുന്നതായും ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സാധാരണഗതിയില്‍ ഇറാനിലെ പുതിയ നേതാവിന്റെ തിരഞ്ഞെടുക്കല്‍ മാസങ്ങള്‍ നീളാറുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വളരെപ്പെട്ടെന്ന് നേതൃത്വമാറ്റം ഉറപ്പാക്കാനാണ് ഖമീനി ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇസ്ലാമിക് റിപ്പബ്ലിക്കിനേയും സ്വന്തം പാരമ്പര്യത്തേയും ഏതുവിധേനയും സംരക്ഷിക്കുകയാണ് ഖമീനിയുടെ ലക്ഷ്യം. നിലവിൽ രാഷ്ട്രത്തിന്റെ സംരക്ഷണത്തിനാണ് ഖമീനി പ്രാഥമിക പരിഗണന നല്‍കുന്നതെന്നും അതിനായി ഖമീനിയ്ക്ക് വ്യക്തമായ കണക്കുകൂട്ടലുകളുണ്ടെന്നും പ്രമുഖ ഇറാനിയന്‍ വിദഗ്ധനും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ വാലി നസര്‍ പറഞ്ഞു.