ഇന്ത്യ പാക് സംഘർഷത്തിൽ ഇടപെട്ട് താനാണ് പ്രശ്നം പരിഹരിച്ചതെന്ന അവകാശവാദവുമായി ഡോണാൾഡ് ട്രംപ് രംഗത്തുവന്നത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് വഴിതെളിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിച്ച ട്രംപിന് നോബേൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാൻ അഭിപ്രായപ്പെട്ടപ്പോൾ ഇങ്ങനെയൊരു കാര്യത്തിൽ ട്രംപ് ഇടപെട്ടിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ വെളിപ്പെടുത്തൽ. നോബേൽ സമ്മാനത്തിന് ട്രംപ് അർഹനാണെന്നുള്ള ഒരു പ്രസ്താവനയുടെ പേരിലാണ് പാക് സൈനിക മേധാവി ജനറൽ നസിം മുനീറിനെ ട്രംപ് വിരുന്നിന് ക്ഷണിച്ചതെന്നും വാർത്തകളുണ്ട്. ഇതെല്ലാം നോബേലിൽ ട്രംപിന് കണ്ണുണ്ടെന്ന് സൂചിപ്പിക്കുന്നതാണെന്ന് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ തനിക്ക് നോബേൽ ലഭിക്കാത്തതിലുള്ള അതൃപ്തി പരസ്യമാക്കി രംഗത്തുവന്നിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ്.
ഇതിനിടെ ഇന്ത്യ-പാക് സംഘർഷത്തിൽ താൻ ഇടപെട്ടുവെന്ന വാദവുമായി വീണ്ടും ട്രംപ് രംഗത്തെത്തി. ഇതുകൊണ്ട് മാത്രം തനിക്ക് നോബേൽ കിട്ടില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘അവർ എനിക്കത് തരില്ല. തരാനാണെങ്കിൽ ഇതിനകംതന്നെ നാലോ അഞ്ചോ തവണ തരേണ്ടതായിരുന്നു. അവർ ലിബറലുകൾക്ക് മാത്രമേ നൽകുകയുള്ളൂ’, നൊബേൽ നിർദേശത്തേക്കുറിച്ചുള്ള വാർത്തകളോട് ട്രംപ് പ്രതികരിച്ചു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റിപ്പബ്ലിക് ഓഫ് റ്വാണ്ടയും തമ്മിൽ കാലങ്ങളായിത്തുടരുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനുള്ള ഉടമ്പടി ഒപ്പുവെച്ചതിൽ ഏറെ സന്തോഷമുണ്ട്. റ്വാണ്ടയിലേയും കോംഗോയിലേയും പ്രതിനിധികൾ തിങ്കളാഴ്ച വാഷിങ്ടണിലെത്തും. ലോകത്തിന് തന്നെ മഹത്തരമായ ദിനമാണിന്ന്. ഇതുകൊണ്ട് മാത്രം എനിക്ക് സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിക്കില്ല.
ഇന്ത്യ-പാക് യുദ്ധം നിർത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബേൽ ലഭിക്കില്ല, സെർബിയയും കൊസോവോയും തമ്മിലുള്ള യുദ്ധം നിർത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബേൽ ലഭിക്കില്ല, ഈജിപ്തിനും എത്യോപ്യയ്ക്കുമിടയിൽ സമാധാനം നിലനിർത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബേൽ ലഭിക്കില്ല. എല്ലാം ഒത്തുവന്നാൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി മിഡിൽ ഈസ്റ്റിനെ ഏകീകരിക്കും. എന്നാലും, ഞാൻ എന്ത് ചെയ്താലും എനിക്ക് നോബേൽ സമ്മാനം ലഭിക്കില്ല. , ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.