ആധാറിൽ പുതിയ മാറ്റങ്ങൾ വരുന്നുവെന്ന് റിപ്പോർട്ട് . ഇനിമുതൽ ആധാറിന്റെ ഫോട്ടോകോപ്പികൾ ആവശ്യമില്ല. പകരം ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ആധാർ സംവിധാനമാണ് നിലവിൽ വരുന്നത്. പുതിയ സംവിധാനം നവംബറോടെ പൂർത്തിയാകുമെന്നും യുഐഡിഎഐ അറിയിച്ചു. അപ്ഡേറ്റിനായി ആധാര്‍ കേന്ദ്രങ്ങളിൽ ജനങ്ങൾ എത്തുന്നത് കുറയ്ക്കാനും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
മറ്റ് നിരവധി മാറ്റങ്ങളും ആധാറില്‍ വരുന്നുണ്ട്. നിങ്ങളുടെ വിലാസം അപ്ഡേറ്റ് ചെയ്യുന്നതിനും നിങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുന്നതിനും ഇനി ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടതില്ല. വിരലടയാളവും ഐറിസും ഒഴികെ മറ്റെല്ലാം വീട്ടിൽ ഇരുന്നുകൊണ്ട് അപ്ലോഡ് ചെയ്യാൻ കഴിയുന്ന സംവിധാനം ഉടന്‍ വരും. ആധാർ ദുരുപയോഗം തടയുന്നതിന് ഈ സംവിധാനം വളരെ പ്രധാനമാണെന്ന് യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഭുവനേഷ് കുമാർ പറഞ്ഞു.
ജനന സർട്ടിഫിക്കറ്റ്, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പാൻ, പിഡിഎസ്, എംഎൻആർഇജിഎ ഡാറ്റാബേസ് എന്നിവയിൽ നിന്ന് നിങ്ങളുടെ വിലാസവും മറ്റ് വിശദാംശങ്ങളും ലഭിക്കുന്ന ഒരു പുതിയ സംവിധാനവും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇത് വഴി ഇനിമുതൽ പൗരന്മാര്ക്ക് ഇടപാടുകള്‍ എളുപ്പമാകുന്നതിനൊപ്പം ആധാർ ലഭിക്കുന്നതിന് വ്യാജ രേഖകൾ ഉപയോഗിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നാണ് യുഐഡിഎഐ കരുതുന്നത്,. വൈദ്യുതി ബിൽ ഡാറ്റാബേസിലേക്ക് ഈ പുതിയ സംവിധാനം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. ഇതോടെ ബിൽ അടയ്ക്കല്‍ പ്രക്രിയ കൂടുതൽ എളുപ്പമാകുമെന്നാണ് കരുതുന്നത്.