ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയനിക്കെതിരെ പരസ്യമായി രംഗത്തുവന്ന് ഇറാനിയന്‍ രാജകുടുംബാംഗം റെസ പഹ്ലവി. പേടിച്ചരണ്ട എലിയെപ്പോലെ ഖമയനി മാളത്തിൽ അഭയം തേടിയിരിക്കുകയാണെന്നും ഖമയനിക്ക് ഇറാനു മുകളിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടെന്നും ഇത് പഴയ ഇറാൻ തിരിച്ചുപിടിക്കേണ്ട സമയമാണെന്നും പഹ്ലവി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
ഇപ്പോള്‍ നടക്കുന്നത് ഇറാന്റെ പോരാട്ടം അല്ല, ഇത് ഖമയനിയുടെ പോരാട്ടം മാത്രമാണെന്ന് ഇറാനിലെ നാടുകടത്തപ്പെട്ട കിരീടാവകാശി കൂടിയായ റെസ പഹ്ലവി വ്യക്തമാക്കി. ഖമനയിയുടെ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭത്തില്‍ അണിചേരാന്‍ ഇറാനിലെ സൈനികരോടും പോലീസുകാരോടും സര്‍ക്കാര്‍ ജീവനക്കാരോടും റെസ പഹ്ലവി ആവശ്യപ്പെട്ടു.
ഖമയനിയുടെ യുദ്ധക്കൊതിക്കും വ്യാമോഹങ്ങള്‍ക്കും ഇരകളായി ദ്രോഹിക്കപ്പെട്ട നിസ്സഹായരായ എല്ലാ പൗരന്മാര്‍ക്കൊപ്പമാണ് താനുള്ളത്. ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാമിക് റിപ്പബ്ലിക് തകര്‍ന്നതിന് ശേഷമുള്ള ദിവസത്തെ ഭയപ്പെടരുതെന്നും ഇറാന്‍ ആഭ്യന്തരയുദ്ധത്തിലേക്കോ അസ്ഥിരതയിലേക്കോ കൂപ്പുകുത്തുകയില്ലെന്നും റെസ പഹ്ലവി പറഞ്ഞു. ഇറാന്റെ ഭാവിക്കുവേണ്ടിയുള്ള ഒരു പദ്ധതി തങ്ങളുടെ പക്കലുണ്ട്. പതനത്തിലേക്ക് നീങ്ങിയ ഒരു ഭരണകൂടത്തിന് വേണ്ടി ഭരണകേന്ദ്രങ്ങളിലുള്ളവര്‍ ജനങ്ങള്‍ക്കൊപ്പം നിന്നാല്‍ ജീവന്‍ രക്ഷിക്കാമെന്നും പഹ്ലവി കൂട്ടിചേര്‍ത്തു.
റെസ പഹ്ലവിയുടെ പൂര്‍വികരായിരുന്നു രാജഭരണകാലത്ത് ഇറാന്‍ ഭരിച്ചിരുന്നത്. പിന്നീട് ഇസ്ലാമിക വിപ്ലവത്തിലൂടെ ഖമയനി ഇറാന്‍ പിടിച്ചെടുക്കുകയായിരുന്നു. നിലവില്‍ ഇസ്രായേലുമായി നടക്കുന്ന സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഇസ്ലാമിക് റിപ്പബ്ലിക് അവസാനിച്ചതായും പഴയ ഇറാനെ തിരിച്ചുപിടിക്കേണ്ട സമയമായി എന്നും പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ രാജാവിന്റെ മകനും കിരീടാവകാശിയുമായ റെസ പഹ്ലവി.
1979-ല്‍ ഇസ്ലാമിക വിപ്ലവത്തോടെ ഇറാനില്‍ അവസാനിച്ച 53 വര്‍ഷം പഴക്കമുള്ള പഹ്ലവി രാജവംശത്തിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്ലവിയുടെ മൂത്ത മകനാണ് റെസ പഹ്ലവി.