ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ ടെൽ അവീവിലുള്ള മൊസാദ് ആസ്ഥാനവും ഗ്ലിലോട്ടിലെ മിലിട്ടറി ഇന്റലിജൻസ് കോംപ്ലക്‌സും (AMAN) തകർത്തതായി ഇറാൻ അവകാശവാദം ഉന്നയിച്ചിരുന്നു. പിന്നാലെ മൊസാദ് കേന്ദ്രം ആക്രമിക്കുന്ന ദൃശ്യം എന്ന രീതിയിൽ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്തെന്ന് നോക്കാം
“മൊസാദ് ആസ്ഥാനം IRGC യുടെ അഗ്‌നിഗോളം വിഴുങ്ങി :
ഇറാൻ ഐആർജിസി ആക്രമിച്ചതിനെത്തുടർന്ന് മൊസാദ് ആസ്ഥാനം കത്തുന്നു.” എന്നൊക്കെയുള്ള കുറിപ്പുകളോടെ സോഷ്യൽമീഡിയയിൽ പങ്കുവെക്കപ്പെട്ട ദൃശ്യങ്ങളാണിത്.

എന്നാൽ ഇങ്ങനെ പ്രചരിക്കുന്നത് മൊസാദ് ആസ്ഥാനം ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളല്ല. ആദ്യ വീഡിയോ ചൈനയിലെ ചോങ്ക്വിംഗിൽ ഒരു പാർക്കിംഗ് സ്ഥലത്തുണ്ടായ തീപിടുത്തവും രണ്ടാമത്തേത് എഐ ജനറേറ്റഡ് വീഡിയോയുമാണ്. 2025 ജൂൺ 12ന് ബിബിസി നൽകിയ റിപ്പോർട്ട് പ്രകാരം ഈ വീഡിയോ ചൈനയിൽ നിന്നുള്ളതാണ്.
തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്ക്വിംഗിലുള്ള (Chongqing) ഒരു മോട്ടോർ സൈക്കിൾ പാർക്കിംഗ് സ്ഥലത്താണ് വൻ തീപിടുത്തമുണ്ടായത്. 20 മിനിറ്റിനുള്ളിൽ തീ അണച്ചതായും ആളപായമില്ലെന്നും പ്രാദേശിക അഗ്‌നിശമന സേന അറിയിച്ചതായി ബിബിസി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഇത്തരത്തിലുള്ള നിരവധി വീഡിയോകളും ദൃശ്യങ്ങളുമാണ് ഇസ്രായേൽ ഇറാൻ സംഘർഷത്തിനിടയിൽ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നത്. ഇത് കേവലം റീച്ചിന് വേണ്ടി ചെയ്യുന്നതല്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യ പാക് സംഘർഷ സമയത്തും സമാനരീതിയിൽ വ്യാജ വീഡിയോകളും ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. പാക് ഭരണകൂടത്തിന് തന്നെ ഇതിൽ പങ്കുണ്ടെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു. അത്തരത്തിൽ ഇറാനും ഇത്തരം വീഡിയോകൾ പ്രചരിക്കുന്നതിന് പിന്നിലുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.