ആലപ്പുഴ: ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാർബറിന് സമീപമാണ് അജ്ഞാത പുരുഷൻ്റെ മൃതദേഹം തീരത്ത് അടിഞ്ഞത്. വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ ആളുടേതെന്നാണ് സംശയം. യമൻ പൗരന്റെ മൃതദേഹം ആണോ എന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം ഞാറക്കൽ നിന്ന് കടലിൽ കാണാതായ യമൻ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം ആകാനും സാധ്യതയുണ്ട്. നിലവിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹം.
അതേസമയം, വാൻ ഹായ് കപ്പലിൽ നിന്ന് ആലപ്പുഴ തീരത്ത് അടിഞ്ഞ കണ്ടെയ്നര്‍ കൊല്ലം പോർട്ടിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അറപ്പപ്പൊഴിയിൽ കണ്ടെത്തിയ ലൈഫ് ബോട്ടും കൊല്ലം പോർട്ടിലേക്ക് മാറ്റും. വാൻ ഹായ് കപ്പലിലെ കണ്ടെയ്നർ നീക്കുന്ന ചുമതലയുള്ള സാൽവേജ് കമ്പനിയാണ് കണ്ടെയ്നർ കൊല്ലത്ത് എത്തിക്കുക. റോഡ് മാർഗമാകും കണ്ടെയ്നർ കൊല്ലത്ത് എത്തിക്കുക.
‘വാന്‍ഹായി’യിലേതെന്ന് കരുതുന്ന വസ്തുക്കള്‍ ഇന്നലെ മുതല്‍ തീരത്തേയ്ക്ക് അടിഞ്ഞു തുടങ്ങിയിരുന്നു.
ആലപ്പുഴയില്‍ വാതകം നിറയ്ക്കുന്ന ടാങ്കറും സേഫ്റ്റി ബോട്ടും കരയിലെത്തി. എറണാകുളം ചെല്ലാനത്ത് തീരത്തടിഞ്ഞ വീപ്പ വാന്‍ഹായ് കപ്പലിലേത് അല്ലെന്ന് സ്ഥിരീകരിച്ചു.