ഇസ്രയേൽ – ഇറാൻ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസി. ടെൽ അവീവിലെ ഇന്ത്യൻ എംബസിയാണ് കെയർ ഗിവർ, നഴ്സ്, ജോലിക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ അടക്കമുള്ള ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.
അനാവശ്യമായി സഞ്ചരിക്കരുതെന്നും നൽകപ്പെട്ടിട്ടുള്ള നിർദ്ദേശങ്ങൾ സൂക്ഷ്മമായി പാലിക്കണമെന്നും എംബസി എക്സിലൂടെ പുറത്ത് വിട്ട വാർത്താ കുറിപ്പിൽ വിശദമാക്കി. ഇന്ത്യക്കാരുടെ സുരക്ഷിതത്വമാണ് എംബസിയുടെ പ്രഥമ പരിഗണനയെന്നും എന്ത് സഹായത്തിനും ബന്ധപ്പെടണമെന്നും സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകളും എംബസി വിശദമാക്കി. 24 മണിക്കൂറും ലഭ്യമായ രണ്ട് ഹെൽപ് ലൈൻ നമ്പറുകളാണ് എംബസി നൽകിയിട്ടുള്ളത്. +972547520711/ +972543278392
അതേസമയം ഇറാന്റെ ആണവ കേന്ദ്രങ്ങളെ ഉന്നമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) ഇന്റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറല്‍ ഹസ്സന്‍ മൊഹാകിഖും ടെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
ഇരുപക്ഷവും മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് കടക്കുകയാണ്. ആണവ കേന്ദ്രങ്ങള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും പിന്നാലെ ടെഹ്‌റാനിലെ പൊലീസ് ആസ്ഥാനവും ഇസ്രയേല്‍ ആക്രമിച്ചു. ഒറ്റരാത്രികൊണ്ട് ടെഹ്റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേല്‍ ആക്രമിച്ചത്.