രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും രാഷ്ട്രീയപരിപാടിയും നിർത്തി വല്ല കോമഡി സിനിമയിലും അഭിനയിക്കുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ പി അബ്ദുള്ളക്കുട്ടി. നിലമ്പൂരിലെ പെട്ടി വിവാദത്തിലായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. യുവനേതാക്കൾ നടത്തിയത് നാടകമാണ്. ഇവർക്ക് വല്ല സിനിമയിലും പോയി അഭിനയിച്ചൂടെയെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.
പരിശോധന നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാരമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. നിലവിൽ നിലമ്പൂരിൽ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എൽഡിഎഫും യുഡിഎഫും തീവ്രവാദികളുടെ വോട്ടിന് വേണ്ടി പരക്കം പായുന്നു. അബ്ദുൾ നാസർ മദനി ഭയാനകമായ വിദ്വേഷം പടർത്തിയ ആളാണ്. എൽഡിഎഫ് സ്ഥാനാർത്ഥി സ്വരാജ് പിഡിപിയെ ന്യായീകരിക്കുകയാണ്.
സഹിഷ്ണുത പ്രോത്സാഹിപ്പിച്ച ആര്യാടൻ മുഹമ്മദിന്‍റെ മകൻ ഇന്ന് ജമാഅത്തിന്‍റെ വോട്ട് നേടാൻ വേണ്ടി നടക്കുകയാണെന്നും കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമി അപകടകാരിയാണ്. സിറിയയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന മൗദൂദിസത്തിന്‍റെ വക്താക്കളാണവർ. അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.