ഇസ്രായേലിന്റെ തന്ത്രപ്രധാനമായ നിരവധി സൈനിക താവളങ്ങള്‍ ഉള്‍പ്പടെ 150 ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി രംഗത്തുവന്നിരിക്കുകയാണ് ഇറാൻ. എന്നാൽ ഇതിൽ എത്രമാത്രം സത്യമുണ്ടെന്ന കാര്യം വ്യക്തമല്ല.
ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്നപേരില്‍ ഇറാനില്‍ വ്യാഴാഴ്ച രാത്രി ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ നിലവിൽ പ്രത്യാക്രമണം നടത്തുന്നത്. ഇസ്രയേലിന്റെ രണ്ട് എഫ്-35 യുദ്ധ വിമാനങ്ങള്‍ തകര്‍ത്തുവെന്നും നെതന്യാഹു എതൻസിൽ അഭയം തേടിയെന്നുമൊക്കെ പ്രചാരണങ്ങളുണ്ട്. എന്നാൽ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 80 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിലെ ഇസ്രയേല്‍ ആക്രമണത്തിന് ചിത്ര തെളിവുകള്‍ അടക്കമുണ്ട്. പക്ഷേ ഇറാന്‍ അവകാശപ്പെടുന്നതിന് സമാനമായ തെളിവുകള്‍ ഒന്നുമില്ല.ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാൻ ഉയർത്തിയ വാദങ്ങൾക്ക് സമാനമാണ് ഇറാന്റെ അവകാശ വാദങ്ങളെന്നാണ് പരക്കെ അഭിപ്രായം.
നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സിയോണ്‍’ രണ്ട് ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയോടെ പേര് വെളിപ്പെടുത്താത്ത കേന്ദ്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടുവെന്നും അവകാശപ്പെടുന്നു. അതേസമയം, ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ യുഎസുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്‍മാറി. ഈ സാഹചര്യത്തില്‍ യുഎസുമായുള്ള ചര്‍ച്ച അര്‍ഥശൂന്യമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബാഖി പ്രതികരിച്ചു.