എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഒരാള്‍ അത്ഭുതകരമായി എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെട്ടിരുന്നു. രമേശ് വിസ്വാഷ് കുമാറാണ് രക്ഷപെട്ടത്. ഇന്ത്യക്കാരനായ ബ്രിട്ടീഷ് പൗരനാണ് രമേശ് വിസ്വാഷ്. 11 എ സീറ്റിലെ യാത്രക്കാരനായിരുന്നു രമേശ് വിസ്വാഷ്. സഹോദരനൊപ്പം ലണ്ടനിലേയ്ക്ക് പോകുകയായിരുന്നു താനെന്നാണ് രമേഷ് പറയുന്നത്. എല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ സംഭവിച്ചുവെന്നും 30 സെക്കൻഡിനുള്ളിൽ വിമാനം തകർന്നെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുറത്തേയ്ക്ക് തെറിച്ച് വീണു ചുറ്റും കണ്ടത് മൃതദേഹങ്ങളായിരുന്നു സഹോദരനെ കണ്ടെത്താനായില്ല രമേഷ് പറയുന്നു.
എമർജൻസി എക്സിറ്റ് വഴി തെറിച്ച് വീണ രമേശിനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. വലിയ പരിക്കുകളില്ലാത്ത രമേശ് നടന്ന് നീങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അഹമ്മദാബാദിലെ അസർവയിലെ സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ് രമേശ് വിസ്വാഷ്. നേരത്തെ അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ട്.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ പറന്നുയർന്ന വിമാനമാണ് നിമിഷങ്ങള്‍ക്കുളളില്‍ തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നു.
ഡിജിസിഎ സ്ഥിരീകരിച്ച വിവരപ്രകാരം അഹമ്മദാബാദ് വിമാനത്താവളത്തിലെ റൺവെ 23ൽ നിന്ന് 1.39നായിരുന്നു വിമാനം പറന്നുയർന്നത്. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് മെയ്ഡേ കോൾ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയത് ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റലിലേക്കാണ് ഇടിച്ചിറങ്ങിയത്. ഹോസ്റ്റലിലെ കാന്റീനുളള ഭാഗത്തേക്ക് വിമാനം ഇടിച്ചിറങ്ങിയതോടെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന കുറച്ചുപേർ മരിച്ചതായി അഹമ്മദാബാദ് പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കൃത്യമായ എണ്ണം സംബന്ധിച്ച് സ്ഥിരീകരണമില്ല.