സ്ത്രീധനം നൽകാത്തതിന് നവവധുവിനോട് വൃക്ക ആവശ്യപ്പെട്ട് അമ്മായിഅമ്മ. സ്ത്രീധനം നൽകാൻ തനിക്ക്സാ ധിക്കാത്തതിനാൽ മകന് വൃക്ക നൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന്റെ വീട്ടുകാർ നിരന്തരം ഭീഷണിപ്പെടുത്തുവെന്നാണ് ദീപ്തിയെന്ന യുവതി ബിഹാറിലെ മുസാഫർപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.യുവാവിന്റെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ മറച്ചുവെച്ചായിരുന്നു വിവാഹമെന്നാണ് യുവതി പറയുന്നത്.
ആദ്യ നാളുകളിൽ ഭർതൃവീട്ടുകാർ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് തുടങ്ങിയെന്നുമാണ് പരാതിയിലുള്ളത് . എന്നാൽ ദീപ്തിയുടെ വീട്ടുകാർക്ക് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ട പണം നൽകാൻ സാധിക്കാതെ വന്നപ്പോൾ വൃക്ക നൽകണമെന്ന ആവശ്യം വീട്ടുകാർ ഉയർത്തുകയായിരുന്നു.
ആദ്യം വൃക്ക വേണമെന്ന ആവശ്യം തമാശപോലെയാണ് തോന്നിയതെന്നും എന്നാൽ ആവശ്യം ഭീഷണിയിലേക്കും കയ്യേറ്റത്തിലേക്കും എത്തിയതോടെ പൊലീസിൽ പരാതിപ്പെടുകയുമാണ് യുവതി ചെയ്തത്. കയ്യേറ്റം പതിവായതോടെ വിവാഹ മോചനം ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് തയ്യാറാവുന്നില്ലെന്നും യുവതി ആരോപിക്കുന്നത്.
സംഭവത്തിൽ ഭർത്താവും ഭർതൃമാതാപിതാക്കളും അടക്കം നാല് പേരെയാണ് പൊലീസ് പ്രതി ചേർത്തിട്ടുള്ളത്. കേസിൽ അന്വേഷണം നടക്കുകയാണെന്നാണ് മുസാഫർപൂർ റൂറൽ എസ്പി വിദ്യാസാഗർ വിശദമാക്കിയത്. സ്ത്രീധനം വാങ്ങുന്നത് ബിഹാറിൽ കുറ്റകരമാണ്.