ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മധ്യ- തെക്കൻ കേരളത്തിലാണ് ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളത്. പിന്നീടുള്ള ദിവസങ്ങളിൽ വടക്കൻ ജില്ലകളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് 52 ദിവസം നീളുന്ന മൺസൂൺകാല ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിമുതൽ നിലവിൽവരും. രാത്രി 12-ന് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിടുന്നതോടെ നിരോധനം നടപ്പിൽ വരും. ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ഇനിയുള്ള 52 ദിവസത്തേക്ക് ട്രോളിങ് എന്ന മത്സ്യബന്ധനരീതി (കുത്തിക്കോരി മീൻപിടിത്തം)ക്ക് നിരോധനം ഏർപ്പെടുത്തുന്നത്.
അതേസമയം, കന്യാകുമാരി മുതൽ ഗുജറാത്തുവരെ ജൂൺ ഒന്നുമുതൽ കേന്ദ്രസർക്കാരും ട്രോളിങ് നിരോധനം നടപ്പാക്കിയിരിക്കുകയാണ്. രണ്ടു മാസത്തേക്കാണ് ഈ നിരോധനം.ഇതരസംസ്ഥാന ബോട്ടുകൾ തീരംവിട്ടുപോകണമെന്ന് നിർദേശമുണ്ട്. ഇതുറപ്പാക്കാൻ കടലിൽ പട്രോളിങ് ശക്തമാക്കും. പരമ്പരാഗത യാനങ്ങൾക്കുമാത്രമാണ് ട്രോളിങ് നിരോധനകാലയളവിൽ കടലിൽപ്പോകാൻ അനുമതിയുള്ളത്.
നിരോധനകാലയളവിൽ തീവ്രപ്രകാശമുള്ള ബൾബുകൾ ഉപയോഗിച്ചുള്ള ‘ലൈറ്റ് ഫിഷിങ്’ അടക്കമുള്ളവയ്‌ക്കെതിരേ കർശന നടപടിയുണ്ടാകും.പടിഞ്ഞാറൻ തീരക്കടലിൽ കന്യാകുമാരിമുതൽ ഗുജറാത്തുവരെ കേന്ദ്രസർക്കാർ ട്രോളിങ് നിരോധനം നടപ്പാക്കിയിട്ടുണ്ട്. ജൂൺ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് ഈ നിരോധനം.