സോഷ്യൽമീഡിയയിൽ മാരകമായ ഡസ്റ്റിംഗ് ചലഞ്ച് വ്യാപിക്കുന്നു. ചലഞ്ചിന് ശ്രമിച്ചകൗമാരക്കാരിക്ക് ദാരുണാന്ത്യം. യുഎസിലെ അരിസോണ സ്വദേശിയായ റെന്ന ഒ റോർകി എന്ന 19 കാരിയാണ് മരിച്ചത്. ഡസ്റ്റിങ് ചലഞ്ച് എന്നും ക്രോമിങ് എന്ന പേരിലും അറിയപ്പെടുന്ന സോഷ്യൽ മീഡിയാ ചലഞ്ചിന് ശ്രമിച്ചതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോർട്ട്.
സ്വന്തം സോഷ്യൽ മീഡിയാ പ്രൊഫൈലിൽ കൂടുതൽ കാഴ്ചക്കാരെ കിട്ടുന്നതിനായി കീബോർഡ് ക്ലീനിങ് സ്പ്രേ ശ്വസിക്കുന്ന വീഡിയോ ചിത്രീകരിച്ച് പങ്കുവെക്കുകയാണ് ഈ ചലഞ്ചിൽ ചെയ്യുന്നത്. ഇത് ചെയ്യുന്നതിനിടെ റെന്നയ്ക്ക് ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാഴ്ചയോളം അബോധാവസ്ഥയിൽ കഴിയേണ്ടിവന്നു. പിന്നാലെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.
അവൾക്ക് പ്രശസ്തയാകണമെന്നായിരുന്നു ആഗ്രഹം അതെപ്പോഴും പറയാറുമുണ്ടായിരുന്നു റെന്നയുടെ പിതാവ് ആരോൺ ഓ റോർകി പറയുന്നു. നിർഭാഗ്യവശാൽ അത് അനുയോജ്യമായ സാഹചര്യത്തിൽ ആയില്ലെന്ന് മാത്രം അദ്ദേഹം കൂട്ടിച്ചേർത്തു.
കീബോർഡ് ക്ലീനിങ് സ്പ്രേയ്ക്ക് മണമില്ല, വാങ്ങാൻ ഐഡി വേണ്ട, കുട്ടികളെല്ലാം ഇത് തിരയുകയാണ്, അവർക്കത് വാങ്ങാനും കഴിയും, അത് ഉപയോഗിച്ചാൽ തിരിച്ചറിയാനുമാവില്ല. റെന്നയുടെ മാതാവ് ഡാന്ന പറയുന്നു.
ഇങ്ങനെയുള്ള രാസവസ്തുക്കൾ ശ്വസിച്ചാൽ അത് ഓക്സിജന് പകരമായാണ് ശ്വാസകോശത്തിൽ എത്തുക. അത് ശരീരത്തിൽ എല്ലായിടത്തേക്കും വ്യാപിക്കും. ഇത് ശ്വസിക്കുന്നത് അൽപനേരത്തേക്ക് ഉന്മാദം നൽകുന്നതായി തോന്നാം. എന്നാൽ അതിന്റെ അനന്തരഫലങ്ങൾ മാരകമായിരിക്കുമെന്ന് അരിസോണയിലെ ഓണർ ഹെൽത്ത് സ്കോട്ട്സ്ഡേൽ ഒസ്ബോൺ മെഡിക്കൽ സെന്ററിലെ അത്യാഹിതവിഭാഗം മേധാവിയായ റാൻഡി വെയ്സ്മാൻ പറഞ്ഞു.
കരളിന്റെ പ്രവർത്തനം, ഹൃദയത്തിന്റെ പ്രവർത്തനം, ശ്വാസകോശം എന്നിവയെ എല്ലാം അത് ബാധിക്കും.